ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

മരണത്തിന്റെ റിംഗ്‌ ടോണ്‍...




തൃശൂര്‍ നഗരത്തിലെ തിരക്കേറിയ ബസ്സ്റ്റാന്‍ഡ്‌. രാവിലെ പത്തോടെ ബഹളം കേട്ട്‌ ഓടിക്കൂടിയവര്‍ കണ്ടതു 'കരിങ്കുറ്റി' പോലൊരു സ്‌ത്രീ മെലിഞ്ഞുണങ്ങിയ പയ്യനെ കോളറിനു കുത്തിപ്പിടിച്ചു ബഹളം വയ്‌ക്കുന്നതാണ്‌. കേട്ടാലറയ്‌ക്കുന്ന തെരുവുപ്രസംഗത്തില്‍നിന്നുതന്നെ പ്രേക്ഷകര്‍ക്കു കാര്യം പിടികിട്ടി. മൊബൈല്‍ ഫോണിലെ 'കളമൊഴി' കേട്ടു പാവം കോളജ്‌ പയ്യന്‍ വിളിച്ചുവരുത്തിയതാണത്രേ മഹിളാമണിയെ. മിസ്‌ഡ് കോള്‍ പരിചയം ഇങ്ങനെയൊരു മാനക്കേടാകുമെന്നു പയ്യനോര്‍ത്തില്ല. നേരില്‍ കണ്ടിട്ടില്ലെങ്കിലും സാരിയുടെ നിറംവരെ തിരുവനന്തപുരത്തുനിന്നെത്തിയ 'സുന്ദരി' ഫോണില്‍ ധരിപ്പിച്ചിരുന്നു. കാമുകിയുടെ തനിസ്വരൂപം കണ്ടു മുങ്ങാന്‍ നോക്കിയ പയ്യനെ തല്‍സമയം മൊബൈലില്‍ ബെല്ലടിപ്പിച്ചു പിടികൂടിയതിന്റെ ക്ലൈമാക്‌സാണു സ്‌റ്റാന്‍ഡില്‍ അരങ്ങേറിയത്‌. ഒടുവില്‍ തിരിച്ചുപോകാനുള്ള ചെലവായി 1500 രൂപ നല്‍കിയാണു വിളറിവെളുത്ത പയ്യന്‍ തടിയൂരിയത്‌.

കൗമാരം പിന്നിട്ട പയ്യനു പറ്റിയ അക്കിടിയായി ഈ സംഭവം ചിരിച്ചുതള്ളേണ്ടതില്ല. മിസ്‌ഡ് കോളില്‍ കുരുക്കി എട്ടുംപൊട്ടും തിരിയാത്ത, സഹോദരിമാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സുഖവാസകേന്ദ്രത്തില്‍ കൂട്ടിക്കൊണ്ടുപോയ ഞെട്ടിക്കുന്ന സംഭവവും അടുത്തിടെയാണുണ്ടായത്‌. മൂന്നാര്‍ കാണിക്കാമെന്നു പ്രലോഭിപ്പിച്ചു തൃശൂര്‍ ചേര്‍പ്പിനടുത്തു ചാഴൂരില്‍നിന്നു പെണ്‍കുട്ടികളെ കൊണ്ടുപോയ ഗള്‍ഫുകാരനും സുഹൃത്തുമാണു പിടിയിലായത്‌. മലപ്പുറം പേരശന്നോര്‍ സ്വദേശികളായ മുഹമ്മദ്‌ ഷെഫീഖ്‌, കോടലോടിപറമ്പില്‍ സുഹൈര്‍ എന്നിവര്‍ പെണ്‍കുട്ടികളുമൊത്തു മൂന്നാറില്‍നിന്നു മടങ്ങുമ്പോള്‍ ഹൈവേ പോലീസിന്റെ വലയിലാകുകയായിരുന്നു. കുട്ടികളുടെ മാതൃസഹോദരനാണെന്നു പറഞ്ഞു തടിതപ്പാനുള്ള നീക്കം പോലീസ്‌ മാതാപിതാക്കളെ വിളിച്ചു വിവരം തിരക്കിയപ്പോള്‍ പൊളിഞ്ഞു. വീട്ടുകാരോട്‌ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്നു പറഞ്ഞാണു സഹോദരിമാര്‍ 'ചേട്ടന്‍മാര്‍'ക്കൊപ്പം മുങ്ങിയത്‌.

ചാവക്കാട്ട്‌ വീട്ടമ്മയെ മിസ്‌ഡ് കോള്‍ പ്രണയം പൊല്ലാപ്പിലാക്കിയതു സ്വര്‍ണത്തട്ടിപ്പിന്റെ രൂപത്തിലാണ്‌. രാത്രി സ്‌ഥിരമായി വന്ന മിസ്‌ഡ് കോളാണു ഭര്‍ത്താവു ഗള്‍ഫിലുള്ള വീട്ടമ്മയെ വീഴ്‌ത്തിയത്‌. മാന്യമായി സംസാരിച്ചു വിശ്വാസമാര്‍ജിച്ച യുവാവ്‌ ഒരുനാള്‍ നേരിട്ടു വീട്ടിലെത്തി. കള്ളക്കഥ പറഞ്ഞു വീട്ടമ്മയുടെ സ്വര്‍ണം കടംവാങ്ങിയാണു 'മാന്യസുഹൃത്തു' സ്‌ഥലംവിട്ടത്‌. സ്വര്‍ണം തിരിച്ചുതരാമെന്നു പറഞ്ഞ പല അവധികള്‍ കഴിഞ്ഞതോടെ യുവതി വെപ്രാളത്തിലായി. അതിനിടെ ഭര്‍ത്താവ്‌ നാട്ടിലെത്തുന്ന ദിവസമായതോടെ മനോവിഭ്രാന്തിയിലായി. നല്ലവനായ ഭര്‍ത്താവിന്റെ സാന്ത്വനത്തിലാണു യുവതി പഴയനിലയിലേക്കു തിരിച്ചുവന്നത്‌.

കോഴിക്കോട്‌ ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം സൈബര്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തെന്നാണു പോലീസിന്റെ കണക്ക്‌. മിസ്‌ഡ് കോളുകളിലൂടെ പരിചയപ്പെട്ടശേഷമുള്ള പീഡനത്തെക്കുറിച്ചുള്ള പരാതികളാണ്‌ ഏറെയും. കേസെടുക്കരുതെന്ന നിബന്ധനയോടെയാണു പരാതിക്കാര്‍ പോലീസിലും സൈബര്‍സെല്ലിലും വിവരമറിയിക്കുന്നത്‌. കൊയിലാണ്ടിക്കടുത്തുള്ള വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ തിരക്കി നാടുവിട്ടത്‌ അടുത്തിടെയാണ്‌. പോലീസ്‌ പിന്നീടു പ്രതിയെ പിടികൂടി. 2008 നവംബര്‍ 17-ന്‌ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ വേണി, ജൂലി, അനിലബാബു എന്നിവര്‍ വിഷംകഴിച്ചു ജീവനൊടുക്കിയതു സഹപാഠികളുമായുള്ള അതിരുവിട്ട ബന്ധം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തതിനേത്തുടര്‍ന്നായിരുന്നു.

പ്ലസ്‌വണിനു പഠിക്കുന്ന മകളുടെ നിര്‍ബന്ധം സഹിക്കാതെയാണു കൊച്ചി തേവരയിലെ ഉദ്യോഗസ്‌ഥദമ്പതികള്‍ ആധുനിക മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്‌. സ്‌കൂളില്‍ മൊബൈലിനു വിലക്കുണ്ടായിട്ടും, കൂട്ടുകാരികള്‍ക്കു മൊബൈലുണ്ടെന്നു പറഞ്ഞാണു മകള്‍ വഴക്കിട്ടത്‌. എന്നാല്‍ ഫോണ്‍ ലഭിച്ചശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കു കഴിയാതെപോയി. സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ മൊബൈലില്‍ കിന്നാരം പറഞ്ഞിരുന്നതു കൂട്ടുകാരികളുമായാണെന്ന്‌ അവര്‍ കരുതി. എറണാകുളത്തെ പ്രശസ്‌തമായ സ്‌കൂളില്‍, പഠിക്കാന്‍ മിടുക്കിയായിരുന്ന അവളുടെ ജീവിതം മെല്ലെ വഴിതെറ്റുകയായിരുന്നു. രാത്രി വൈകിയെത്തിയ മിസ്‌ഡ് കോളില്‍ തുടക്കം. രാത്രിയിലെ മധുരഭാഷണങ്ങളിലൂടെ വളര്‍ന്ന ബന്ധത്തിനു സുഭാഷ്‌ പാര്‍ക്കിലെയും മറൈന്‍ഡ്രൈവിലെയും തണലുകള്‍ പോരാതെ വന്നപ്പോള്‍ ഹൗസ്‌ബോട്ടില്‍ ആലപ്പുഴയില്‍ പോയി ചുറ്റി. അത്തരമൊരു യാത്രയില്‍ അവളുടെ സൗന്ദര്യം മൊബൈലില്‍ പകര്‍ത്തിയ കാമുകന്‍ പിന്നീട്‌ അതുകാട്ടി ഭീഷണി തുടങ്ങിയപ്പോഴാണ്‌ അവള്‍ ചതിക്കുഴി തിരിച്ചറിഞ്ഞത്‌. ഒടുവില്‍ ആത്മഹത്യക്കായി മനസിനെ ഒരുക്കി മുറിയടച്ചപ്പോള്‍ കൃത്യസമയത്തു മാതാപിതാക്കള്‍ കതകില്‍ തട്ടിവിളിച്ചു. 10-ാം ക്ലാസില്‍ 94% മാര്‍ക്ക്‌ വാങ്ങിയ അവള്‍ ഇപ്പോള്‍ അങ്കമാലിയില്‍ മാനസികാരോഗ്യ വിദഗ്‌ധന്റെ ചികിത്സയിലാണ്‌.

കോളിളക്കം സൃഷ്‌ടിച്ച കോതമംഗലം പെണ്‍വാണിഭക്കേസിലും മൊബൈല്‍ ഫോണായിരുന്നു വില്ലന്‍. സഹപാഠിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച്‌ അശ്ലീലസംഭാഷണങ്ങള്‍ നടത്തിയാണു പെണ്‍കുട്ടിയെ പീഡനത്തിലേക്കു നയിച്ചത്‌. എറണാകുളം ജില്ലയിലെ പ്രശസ്‌തമായ വനിതാകോളജ്‌ ഹോസ്‌റ്റലില്‍ സഹപാഠിയുടെ നഗ്നത മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും അടുത്തിടെ. മൊബൈല്‍ കെണിയിലായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സഹപാഠികളെക്കൂടി കുരുക്കുന്ന സംഭവങ്ങളും ജില്ലയില്‍ ഏറെയുണ്ടായിട്ടുണ്ടെന്നു പോലീസ്‌ പറയുന്നു. കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന മൊബൈല്‍ കടകള്‍ ഇത്തരക്കാരുടെ സ്‌ഥിരം താവളമാണ്‌. അശ്ലീല ക്ലിപ്പിംഗുകള്‍ കുട്ടികളിലെത്തുന്നത്‌ ഇത്തരം കടകളിലൂടെയാണ്‌. ബിരുദവിദ്യാര്‍ഥിനിയുടെയും ഭര്‍ത്താവ്‌ വിദേശത്തുള്ള വീട്ടമ്മയുടെയും ഉള്‍പ്പടെ അശ്ലീല സംഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭം.

കായംകുളം ചേരാവള്ളിയില്‍ മധ്യവയസ്‌കയുടെ ജീവന്‍ കവര്‍ന്നതു പാലക്കാട്‌ സ്വദേശിയുമായുള്ള അടുപ്പമാണ്‌. ഫോണില്‍ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തുകയായിരുന്നു റഷീദയെന്ന വീട്ടമ്മ. ഉത്തേജകമരുന്നെന്ന വ്യാജേന ഉറക്കഗുളിക നല്‍കിയശേഷം 'കാമുകന്‍' റഷീദയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആറരപവന്റെ ആഭരണങ്ങളുമായി കടന്നു. കാമുകന്റെ ശല്യം സഹിക്കാതെ വീട്ടമ്മ വിഷംകൊടുത്തു കൊലപ്പെടുത്തിയതു കായംകുളം കൃഷ്‌ണപുരത്താണ്‌. നക്കനാല്‍ രാജ്‌നിവാസില്‍ മിഷിയാരാജ്‌ ചവറ സ്വദേശിയായ കാമുകന്‍ സനല്‍കുമാറി(35)നെ 2010 മേയ്‌ നാലിനാണു കൊലപ്പെടുത്തിയത്‌. ഫോണിലൂടെ വളര്‍ന്ന ബന്ധം അവിഹിതബന്ധത്തിലെത്തുകയും പിന്നീടു പണംചോദിച്ചു നിരന്തരം ശല്യപ്പെടുത്തുകയും ചെയ്‌തതോടെയാണു സനലിനെ ഇല്ലാതാക്കാന്‍ മിഷയ തീരുമാനിച്ചത്‌.

ബംഗളുരുവില്‍ എം.എസ്സി. നഴ്‌സിംഗ്‌ പഠനത്തിനിടെ പരിചയപ്പെട്ട ജൂനിയര്‍ വിദ്യാര്‍ഥിയുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധമാണു ഹരിപ്പാട്‌ പള്ളിപ്പാട്‌ സ്വദേശിയായ ഷീബയെ വധിക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്‌. രാത്രി ഫോണിലൂടെ കാമുകനുമായി നിരന്തരം സംസാരിക്കുന്നതു കണ്ടെത്തിയ ഭര്‍ത്താവ്‌ കൊലയാളിയായി. വിവാഹമോചിതയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണു ഷീബയുമായി അടുപ്പം പുലര്‍ത്തിയതെന്നായിരുന്നു യുവാവിന്റെ മൊഴി. ചെങ്ങന്നൂരില്‍ അധ്യാപികയുമായുള്ള മൊബൈല്‍ ഫോണ്‍ ചങ്ങാത്തം യുവാവിന്റെ ജീവന്‍ നഷ്‌ടപ്പെടുത്തിയതും അടുത്തിടെ. അധ്യാപികയുടെ ഭര്‍തൃസഹോദരന്‍ ബന്ധം ചോദ്യം ചെയ്‌തപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ചെറിയനാട്‌ സ്വദേശിയായ യുവാവ്‌ ട്രെയിനിടിച്ചു മരിക്കുകയായിരുന്നത്രേ.

ഒന്നരവര്‍ഷം മുമ്പാണു കാമുകനൊപ്പം പൊന്നാനിയില്‍ കടല്‍ കാണാനെത്തിയ യുവതിയെ മൂന്നിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്‌. കാമുകനെ അടിച്ചോടിച്ച യുവാക്കള്‍ യുവതിയെ കടലിന്റെ സുരക്ഷാഭിത്തിക്കടുത്തു കൊണ്ടുവന്നു മാനഭംഗപ്പെടുത്തി. ഈ രംഗം മൊബൈലില്‍ പകര്‍ത്തുകയുംചെയ്‌തു. ചിത്രങ്ങള്‍ ബ്ലൂടൂത്ത്‌ വഴിയും ഇന്റര്‍നെറ്റിലും പ്രചരിച്ചതോടെ പ്രതികളെ പോലീസ്‌ പിടികൂടി.

കാമുകനൊപ്പം കറങ്ങുന്നതു വീട്ടിലറിയിച്ച യുവാവിനെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുടുക്കിയത്‌, പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തെന്ന പേരില്‍! പാലക്കാട്‌ വടക്കഞ്ചേരിയിലാണു സംഭവം. മൂന്നുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നു കാട്ടി പ്ലസ്‌ടു വിദ്യാര്‍ഥിനിയാണു പോലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സംഭവം കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. മംഗലംഡാമിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ്‌ വേളാമ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയും കാന്തളം സ്വദേശിയുമായി പ്രേമത്തിലായിരുന്നു. കാമുകനൊപ്പം പാലക്കാട്ടും തൃശൂരിലും കറങ്ങി തിരിച്ചെത്തിയപ്പോഴേക്കു വിവരം വീട്ടിലറിഞ്ഞു. അതോടെ പെണ്‍കുട്ടി അടവുമാറ്റി. വീട്ടില്‍ വിവരമറിയിച്ച യുവാവു തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രമെടുത്തെന്നായി പരാതി. യുവാവ്‌ പറഞ്ഞപ്രകാരം കാമുകനെ പോലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ വിദ്യാര്‍ഥിനി പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. വടക്കഞ്ചേരിയിലെ ധനികകുടുംബാംഗമായ പെണ്‍കുട്ടി അടുത്തിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതും മൊബൈല്‍ ഫോണ്‍ പരിചയത്തിലൂടെയാണ്‌. വീട്ടുകാരുടെ രഹസ്യാന്വേഷണത്തില്‍ വിദ്യാര്‍ഥിനിയെ കാമുകനൊപ്പം കോയമ്പത്തൂരില്‍ കണ്ടെത്തി.

മൊബൈല്‍ പ്രണയത്തിനൊടുവില്‍ പതിനേഴുകാരി കാമുകനെ തേടിയെത്തിയതും തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ജീവനൊടുക്കിയതും കോട്ടയത്ത്‌. കുമരകം സ്വദേശിയായ പെണ്‍കുട്ടി കോട്ടയം നഗരപ്രദേശത്തെ യുവാവുമായി പരിചയപ്പെട്ടതു മൊബൈല്‍ ഫോണിലൂടെയാണ്‌. ബന്ധം വളര്‍ന്നതോടെ പെണ്‍കുട്ടി യുവാവിനെ തേടിയെത്തി. യുവാവ്‌ തിരസ്‌കരിച്ചതോടെ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്നു പോലീസ്‌ യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസൊതുക്കി. പിന്നീടു വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയും മൂന്നാംനാള്‍ മരിക്കുകയുമായിരുന്നു. സംഭവം വിവാദമാകാതെ ഒതുക്കിത്തീര്‍ക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളും രംഗത്തിറങ്ങി

ബുധനാഴ്‌ച, ജൂലൈ 27, 2011



ഞാന്‍ ഒരു കവിയല്ല,
ഇത് ഒരു കവിതയുമല്ല..
ഞാന്‍ ഒരു പ്രവാസി..
ജനിച്ച മണ്ണിലെ..
കുളിര്‍ക്കാറ്റും,മഴയും,
പുഴയും,തോടും,കാടുകളും,
എനിക്ക് എനിക്കിന്ന്..
സ്വപ്നങ്ങളാണ്...
ചൂടും,വിയര്‍പ്പൊട്ടിയ മനസും.
പിന്നെ ആര്‍ക്കുംവേണ്ടാത്ത..
കുറേ ദീര്‍ഘനിശ്വസങ്ങളും കൂട്ട്.........
എന്റെ കണ്ണില്‍ നിറയുന്നത്,
വിയര്‍പ്പുനാറുന്ന കുറേ ജന്മങ്ങള്‍..
എന്റെ വായില്‍ നിറയുന്നത്...
വരണ്ട കാറ്റിലെ പൊടിമാത്രം

തിങ്കളാഴ്‌ച, ജൂലൈ 25, 2011

പ്രണയം


പുല്‍ത്തണ്ടില്‍ തങ്ങിയ..
മഴത്തുള്ളി പറഞ്ഞത്...
പ്രണയത്തെക്കുറിച്ചായിരുന്നു...
യൌവനത്തില്‍ എന്റെ ഹ്രദയത്തെ..
നെരിപ്പോടാക്കി നീ-
ഊതിക്കത്തിച്ച നിന്റെ-
പ്രണയത്തെക്കുറിച്ച്…..
ജീവിതയാത്രയില്‍ നീ-
പ്രണയത്തെ,
പണംകൊണ്ടളന്നപ്പോള്‍-
ഞാന്‍ സഹോദരിയായി...
നീ എന്റെ ഹ്രദയത്തില്‍-
കത്തിച്ച കനല്‍കെടുത്താന്‍ ഞാന്‍-
മറ്റൊരു കാമുകനെ തേടി---
പ്രണയം തളിര്‍ത്തപ്പോള്‍..
അവനെന്നെ ക്ഷണിച്ചത്..
കിടപ്പറയിലേക്ക്...
ഞാന്‍ എവിടെയാണ്-
തേടേണ്ടത്………
പരിശുദ്ധ പ്രണയത്തെ..........

'ഗുരുദക്ഷിണ'

കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പ്രതി, ചെയ്ത കുറ്റമെന്താണെന്നറിയേണ്ടേ? സ്വന്തം ശിഷ്യകളുടെ കുളിസീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി... അടുത്ത കുളിമുറിയില്‍ ഒളിച്ചിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് അധ്യാപകന്‍ ശിഷ്യകളുടെ കുളിസീന്‍ റെക്കോഡ് ചെയ്തത്. ഇത് കണ്ടുപിടിച്ച ശിഷ്യന്മാര്‍ നന്നായി 'ഗുരുദക്ഷിണ' കൊടുക്കുകയും ചെയ്തു.
അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള വഴിവിട്ട ബന്ധം വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം വായിച്ചത്. കുറുന്തോട്ടിക്ക് വാതം വന്നാല്‍ എന്തു ചെയ്യും?

'മാതാ പിതാ ഗുരു ദൈവം' എന്നാണ് പ്രമാണം. സ്വന്തം മാതാവുതന്നെ മക്കളെ വെട്ടിനുറുക്കുകയും പിതാവ് മകളെ കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലത്ത് ഗുരു ലഘുവായിപ്പോയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ചിലര്‍ പറഞ്ഞേക്കാം. സമൂഹത്തിന്റെ സകല രംഗത്തുമുള്ള ശോഷണം അധ്യാപകരെയും ബാധിച്ചുവെന്ന് സമാധാനിക്കുന്നവരുമുണ്ടാകും. പക്ഷേ, അധ്യാപകര്‍ 'അപഥസഞ്ചാരി'കാളായാല്‍ ലോകം എങ്ങോട്ടാകും ചരിക്കുക?

ഇരുട്ട് നീക്കുന്നവനാണ് ഗുരു. അജ്ഞതയുടെ അന്ധകാരം നീക്കി ജ്ഞാനത്തിന്റെ വെളിവ് പകരുന്ന മഹത്തായ കര്‍മമാണത്. സകലതിനും മാതൃകയാണ് ഗുരു. ഒപ്പം നിന്ന് പരിചരിച്ച് വിദ്യനേടിയ ഗുരുകുലകാലത്തിന്റെ കഥകള്‍പോലും നമുക്ക് ഉള്‍വെളിച്ചം പകരുന്നവയാണ്. ഇന്ന് അതെല്ലാം കടന്നുപോയിരിക്കുന്നു. ആശാനും ആശാട്ടിയും കളരിയുമൊക്കെ കാലം കവര്‍ന്നു. വെര്‍ച്വല്‍ ക്ലാസ് മുറികളില്‍ സിഡികള്‍ അറിവിന്റെ ഉറവിടമാണ്. വിജ്ഞാനം വിരല്‍ത്തുമ്പിലാണ്... നേരില്‍ കാണാത്ത ഗുരുക്കന്മാര്‍ കമ്പ്യൂട്ടറിലൂടെ നിങ്ങളുടെ പഠനമുറിയിലെത്തുന്നു.

ഇതിനൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ലൈംഗിക പീഡനക്കേസുകളിലും മോഷണത്തിലും അക്രമത്തിലുമൊക്കെ അധ്യാപകര്‍ പ്രതികളാകുന്നു. മാതൃകയാകേണ്ട അധ്യാപകരും അധ്യാപികമാരും കുത്തഴിഞ്ഞ ജീവിതത്തിന്റെ പ്രത്യക്ഷസാക്ഷ്യമാകുന്നു. ''നിന്നെയൊക്കെ പഠിപ്പിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടുമെന്ന് ആക്രോശിക്കുന്ന അധ്യാപികമാര്‍'', തന്റെ ദേഷ്യം തീരുംവരെ കുട്ടികളെ തല്ലുന്നവര്‍, ജാതിയുടെയും സമ്പത്തിന്റെയും, സൗന്ദര്യത്തിന്റെയുമൊക്കെ അളവുകോലുകള്‍വെച്ച് വിദ്യാര്‍ഥികളോട് തിരിച്ച് വ്യത്യാസം കാണിക്കുന്നവര്‍. എല്ലാറ്റിനുമുപരി വിദ്യപകരുക എന്ന ധര്‍മം പാടെ വിസ്മരിച്ച് 'ഫാഷന്‍ ഷോ' നടത്തുന്നവര്‍...

എവിടെയാണ് പിഴച്ചത്? തീവണ്ടിയില്‍ പരിചയപ്പെട്ട ഒരു അധ്യാപകന്റെ മുഖ്യ ജോലി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്. ''അതേയ് 15 ലക്ഷം കൊടുത്താ പ്ലസ് ടുവില്‍ ജോലി വാങ്ങിയത്. ഇനി പഠിപ്പിക്കുകയും കൂടി ചെയ്യണോ''? കണ്ണിറുക്കിക്കൊണ്ട് അധ്യാപകന്റെ ചോദ്യം. മറ്റൊരു അധ്യാപകന്‍ മൂന്നാറില്‍ ''റിസോര്‍ട്ട് നടത്തുന്നു''. പഠനയാത്രകള്‍ മൂന്നാറിലേക്ക് നടത്തി സ്വന്തം കീശവീര്‍പ്പിക്കുന്നതിലാണ് കക്ഷിക്ക് താത്പര്യം. കണ്ണൂര്‍ ജില്ലയില്‍ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തത് പ്രകൃതിവിരുദ്ധ നടപടികള്‍ക്കാണ്. കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ പലപ്പോഴും ''കൗമാരപ്രായക്കാര്‍ ഏറെ പരാതിപ്പെടുന്നത് സ്വന്തം അധ്യാപകരെക്കുറിച്ചാണ്''.

കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സമയം ജീവിക്കുന്നത് അധ്യാപകര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അധ്യാപകര്‍ക്ക് കഴിയും. മാഷേ, എന്നുള്ള വിളിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആദരവും സ്‌നേഹവും എങ്ങനെ വേര്‍തിരിക്കാന്‍ പറ്റും?
അതൊരു ജോലിയാണ്. പലരും വന്‍തുക കോഴ കൊടുത്തുവാങ്ങുന്ന ജോലി. മാര്‍ക്കിനും അഭിരുചിക്കും ഉപരി കോഴപ്പണത്തിന്റെ കണക്കിലാണ് നിയമനങ്ങള്‍ നടക്കുന്നത്. സ്വകാര്യമേഖലയിലാണെങ്കില്‍ തുച്ഛമായ വേതനത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന അധ്യാപകര്‍. ഇരുകൂട്ടര്‍ക്കും സ്വന്തം പ്രൊഫഷനോട് നീതിപുലര്‍ത്താന്‍ പലപ്പോഴും കഴിയാറില്ല. എല്ലാറ്റിലുമുപരി ഉപഭോഗസംസ്‌കാരത്തിന്റെയും ടെക്‌നോളജിയുടെയും കടന്നുകയറ്റത്തില്‍ മാനുഷികപരിഗണനകള്‍ നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.മാണിക്യക്കല്ലുപോലെ തിളങ്ങുന്ന അധ്യാപകര്‍ സിനിമയില്‍ മാത്രമല്ല, നമുക്കിടയിലുമുണ്ട്. കുട്ടികളുടെ നന്മയെ ഊതിത്തെളിച്ച് ലോകത്തിന് വെളിച്ചം പകരുന്നവര്‍... കേവലം അറിവിനപ്പുറം ജീവിതം തന്നെ പഠിപ്പിക്കുന്നവര്‍. പക്ഷേ, അവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് നമ്മളെ ഭയപ്പെടുത്തുന്നത്.നാലാം ക്ലാസുകാരന്‍ അഞ്ചുവയസ്സുകാരിയെ കൊല്ലുന്നു. എട്ടാം ക്ലാസുകാരന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. കൊച്ചുകുട്ടികള്‍പോലും ആത്മഹത്യ ചെയ്യുന്നു. ''കറുത്തകാലത്തിന്റെ'' അടയാളങ്ങളായി ഓരോ സംഭവവും കടന്നുവരുന്നു. എവിടെയാണ് വെളിച്ചം?

പ്രതീക്ഷ അധ്യാപകരിലാണ്. അവരതു തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. സ്വന്തം ക്ലാസ് മുറിയില്‍ സ്പന്ദിക്കുന്ന ഹൃദയങ്ങളുടെ യഥാര്‍ത്ഥ താളം മനസ്സിലാക്കാന്‍, അവരുടെ ജിജ്ഞാസയെ ശമിപ്പിക്കാന്‍, തെറ്റാത്തവഴികളിലൂട നയിക്കാന്‍, എല്ലാറ്റിലുമുപരി സ്വയം ജ്വലിച്ച് അവര്‍ക്കൊരു മാര്‍ഗദീപമാകാന്‍ അധ്യാപകര്‍ക്ക് കഴിയണം. ലോകത്തിന്റെ ദുഷിപ്പുകളെ കുറ്റപ്പെടുത്തി സ്വന്തം ചുമതലകളില്‍നിന്ന് അവര്‍ക്ക് വേണമെങ്കില്‍ ഒഴിയാം, ''കൂടയിലെ ഓറഞ്ചിലേറെയും ചീഞ്ഞുപോയിട്ടുണ്ടാകാം, അതുകൊണ്ട് മുഴുവനും മാലിന്യത്തില്‍ തള്ളണമോ? നല്ലവ തുടച്ചെടുക്കാം. ചീഞ്ഞതും കളയണ്ട, അവയ്ക്കുള്ളില്‍ നല്ല വിത്തുകളുണ്ടാകും. അതെടുത്ത് പാകിയാല്‍ ഭാവിയില്‍ നമുക്കൊരു ഓറഞ്ചുതോട്ടം തന്നെ സൃഷ്ടിക്കാം''.

ബുധനാഴ്‌ച, ജൂലൈ 13, 2011

കണ്ണ്




നീലാകാശത്തെയും,
പൂക്കളെയും,
നക്ഷത്രങളെയും,
മഴവില്ലിനെയും,
മനസിലേക്ക് പകര്ത്തുന്ന...
ക്യാമറയാണ്,
കണ്ണ്.........
മനസിന്റെ സങ്കടങളെ..
കണ്ണീരിലൂടെ ഒഴുക്കികളയുന്ന,
ഗംഗയാണ്...കണ്ണ്...
കണ്ണ്..നിര്മ്മലമാണ്..
മനസിന്റെ കളങ്കതെ,
മറച്ചുവെക്കാനറിയില്ല..
കണ്ണിന്...
കണ്ണില് നോക്കാത്തവന്‍..
കാപട്യക്കാരനാണ്..
കണ്ണിറുക്കികാണിച്ച്..
പ്രണയിനിയെ..
പ്രണയം അറിയിച്ച്..
സ്വന്തമാക്കാം.....
അപ്രിയ സത്യത്തെ..
കണ്ണടക്കാതെ മറയ്ക്കാന്‍..
കഴിയില്ല....
കണ്ണു മനസിന്റെ ..
കണ്ണാടിയാണു.........

ശനിയാഴ്‌ച, ജൂലൈ 09, 2011

കൊച്ചുമനസ്സ്



അമ്മെയെന്‍മുതുകത്ത്..
കാലത്തോരുഭാണ്ഡം,
തൂക്കിത്തരും...
പിന്നെ കാലിയെപ്പോലെന്നെ ,
മുച്ചക്രവണ്ടിയില്‍-
തിരുകിവെക്കും....
സ്കൂളിലെതിയാല്‍-
ഡ്രൈവര്‍മാമന്‍,
ഓട്ടോയില്‍നിന്ന്-
വലിച്ചെടുക്കും……..
ഇഗ്ലീഷിലെല്ലാതെ,
മിണ്ടരുതാരോടും..
മിണ്ടിയാല്‍ ടീച്ചേര്‍സ്,
വടിയെടുക്കും..
വെള്ളം കുടിക്കുവാന്‍-
തോണ്ട വരണ്ടപ്പോള്‍...
ഇഗ്ലീഷറിയാതെ-
കണ്ണീരൊഴുക്കി ഞാന്‍…………
അമ്മേ,എനിക്കും കൊതിയുണ്ട്..
പട്ടംപറത്തിയെന്‍-
കൂട്ടുകാരോടൊത്ത്..
തൊടിയില്‍ കളിക്കുവാന്‍...
തോട്ടിലെ വെള്ളത്തില്‍..
നീന്തിതുടിക്കുവാന്‍..
മാവിലെ മാങയ്ക്ക്..
കല്ലെറിഞ്ഞീടുവാന്‍......

വാധ്ക്യം



ഈ ഊന്ന് വടിയാണ്-
എന്റെ കൂട്ട്............
യൌവനതിളപ്പില്‍ ഞാന്‍..
അഹങ്കരിച്ചിരുന്നു...
മൂന്ന് ആണ്‍മക്കള്‍
നീ ഭാഗ്യവാനാണ്..
കൂട്ടുകാരും ബന്ധുക്കളും...
അസൂയപ്പെട്ടിരുന്നു.........
പ്രിയതമയോട് പറഞ്ഞിരുന്നു..
നാം എത്ര ഭാഗ്യവാന്മാരാണ്..
മുതിര്‍ന്നപ്പോള്‍ ജോലിക്കായവര്‍
സായിപ്പിന്റെ നാട്ടില്‍ കുടിയേറി....
ഇപ്പോ, എനിക്കു കൂട്ട്..
ഈ ഊന്ന് വടിയും.
മക്കള്‍ സമ്മാനിച്ച ഹോംനേഴ്സുംമാത്രം...
പ്രിയതമ വിട്ടുപിരിഞപ്പോള്‍...
ഞാന്‍ ഇരുട്ടിലായി.........
ഇടക്കെപ്പൊഴോ മുത്തച്ഛാ-
വിളിക്കേള്‍ക്കാന്‍ കൊതിച്ചിരുന്നു.
ഈ മരണകിടക്കയില്‍ ...
കൂരിരുട്ടില്‍ എന്നെ ..
തലോടാന്‍,സ്നേഹിക്കാന്‍..
ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍...
ഞാന്‍ കാത്തിരിക്കുന്നത്,
മരണത്തെയാണ്...
പാതിരാവിലെ നടുക്കുന്ന..
നിശബ്ദധയില്‍ ഞാന്‍ കാതോര്‍ക്കുന്നത്..
മരണത്തിന്റെ വിളിയാണ്.........
മരണവും കൈവിട്ട ഈ ജീവിതം..
എന്തുചെയ്യാണം..
ദൈവമേ.. നീ ഇനിയും..
ഒരനാഥനെയും സ്രുഷ്ടിക്കരുത്...
അവരുടെ കണ്ണീര്‍ വീഴ്ത്തരുതീ....
ഭൂമിയില്‍....................

ചൊവ്വാഴ്ച, ജൂലൈ 05, 2011

അവിഹിതം



ചവറുകൂനയില്‍ കേട്ടത്..

ഒരു കുഞ്ഞിന്റെ കരച്ചിലാണ്...

പൊക്കിള്‍കൊടിയിലെ..

ചോരയുണങുമുന്പ്...

പെറ്റമ്മ ഉപേക്ഷിച്ച ചവറ്......

കുഞ്ഞിന്‍ കരച്ചിലുയര്‍ത്തുന്ന-

തൊരു നൂറ്ചോദ്യമാണ്.........

അമ്മയോട്,ലോകത്തൊട്...

ജീവന്‍തന്ന നീ തന്നെയെങിനെ..

ചവറില്‍ കളഞ്ഞു എന്‍ജീവന്‍?

പ്രണയ പാരവശ്യത്തില്‍ .....

നീ ചെയ്ത പാവത്തിനമ്മേ..

ഞാനെന്തു പിഴച്ചു?

സനാതനായ എന്നെ നീ..

ഭൂമിയില്‍ അനാധനാക്കിയതെന്തേ?

മുഖംമൂടിയിട്ട നിന്‍........

അഭിമാനം കാക്കാന്‍ അമ്മേ.....

നീ നല്‍കിയതെന്റെ ജീവനാണ്..............

ഇനിയൊരു ഭ്രൂണവും പിറക്കതിരിക്കട്ടെ,

പെറ്റുനോവറിഞ്ഞിട്ടും

മത്രത്വമറിയാത്ത ഗര്‍ഭപാത്രത്തില്‍.

ചവറുകൂനയില്‍ കണ്ടത്..

ഒരു കുഞ്ഞിന്റെ പിടച്ചിലാണ്...

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

ഗന്ധം



മണവും മനുഷ്യനും
രണ്ടുതരമുണ്ട്..........
നല്ലതും,ചീത്തയും.
നല്ല മണവും,നല്ല മനുഷ്യരും-
ഹ്രദയത്തോട് ചേര്‍ന്ന് നില്കും............
ചീത്ത മണവും,മനുഷ്യനും-
നമ്മെ അസ്വസ്ഥമാക്കും.........
കുട്ടിക്കാലത്ത് എനിക്കിഷ്ടം-
അമ്മയുടെ മണമായിരുന്നു.......
അച്ഛനു ചാരായത്തിന്റെ-
മണമായിയിരുന്നു....
മുതിര്‍ന്നപ്പൊള്‍ ഞാന്‍-
അച്ഛന്റെ മണം ഇഷ്ടപ്പെട്ട് തുടങി....
ആ മണം എന്നെ ഉന്‍മത്തനാക്കി.....
പതിയെ ഞാനും അച്ഛന്റെ വഴിയെ...
ഒടുക്കം ,
മൂക്കില്‍ രണ്ടു പഞ്ഞിക്കഷണം വച്ചു-
ഡോക്ടര്‍ എന്റെ മണക്കനുള്ള
അവകാശം നിഷേധിച്ചു..........
രാമച്ചത്തിന്റെ മണം
കാറ്റില്‍ പരത്തി യാത്രയായി...
ഞാനും എന്റെ മണവും