വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

ബുള്ളഷ് റാവുവിന്റെ അമ്മയോട് നാമെന്ത് പറയും?



കഴിഞ്ഞ ചൊവ്വാഴ്ച അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയിതായിരുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടിന് സമീപം ഉഴുവ തറമൂട് റെയില്‍വേ ക്രോസിനടുത്ത ശ്രീകൃഷ്ണവിലാസം ഭജനമഠത്തിന്റെ നടപ്പന്തലിലെ മണിക്കയറില്‍ അര്‍ധരാത്രി ഒരു മുപ്പതുകാരന്‍ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലയില്‍ നിന്നുള്ള ബുള്ളഷ് റാവു തൂങ്ങി മരിച്ചു. ഇദ്ദേഹം  ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്നല്ലേ? വിശദീകരിക്കാം. ചെങ്ങന്നൂരില്‍ നിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബംഗാളി സംഘത്തില്‍ പെട്ടയാളാണ് ബുള്ളഷ്. നാട്ടില്‍നിന്നെത്തിയ രണ്ട്  തൊഴിലാളി സുഹൃത്തുക്കളോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഉഴുവയില്‍ വെച്ച് ആള്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് തലക്ക് മുറിവുപറ്റി. അര്‍ധരാത്രി, തനിച്ച്, രക്തമൊലിക്കുന്ന ശരീരവുമായി  ആ യുവാവ് അടുത്തുള്ള വീട്ടില്‍ സഹായത്തിന് കയറി. അവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, ബുള്ളഷിനെ പറഞ്ഞുവിട്ടു. ഭാഷയറിയാതെ, വഴി തിരിയാതെ ആ ചെറുപ്പക്കാരന്‍ വീണ്ടും നിരവധി വീടുകളില്‍ കയറി ദയ യാചിച്ചു നോക്കി. ആരും അര ഗ്ലാസ് പച്ചവെള്ളം പോലും അവന് നേരെ നീട്ടിയില്ല. അര്‍ധരാത്രി രക്തമൊലിപ്പിച്ചു നടക്കുന്ന ബുള്ളഷിന് നേരെ ഒരു പട്ടി കുരച്ച് വന്നപ്പോള്‍ അയാള്‍ അടുത്തുള്ള ഭജനമഠത്തില്‍ കയറി. അവിടെ തൂങ്ങിക്കിടക്കുന്ന മണിക്കയര്‍ അപ്പോഴാണയാള്‍ കാണുന്നത്. ഈ മനുഷ്യര്‍ക്കും പട്ടികള്‍ക്കുമിടയില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കണ്ട് ആ ചെറുപ്പക്കാരന്‍ ഭക്തിയുടെ കയറില്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചു. രംഗം നടക്കുമ്പോള്‍ മഠത്തിന് ചുറ്റും കണ്ടുനില്‍ക്കാന്‍ ആളുകളുണ്ടായിരുന്നു. ആരും 'അരുത്, ഞങ്ങളുണ്ടിവിടെ' എന്നു പറഞ്ഞതേയില്ല.

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

ഇന്നത്തെ പത്രവാര്‍ത്ത...



പത്രത്തിന്റെ ഒന്നാം പേജില്‍ ..
രക്തം തളംകെട്ടിയിരുന്നു.
ബോബുപൊട്ടിചിതറിയ -
മനുഷ്യരക്തം...
പത്രത്തിലെ ചിതറിയ-
മംസത്തിലേക്കാണു ഞാന്‍-
ഇന്നും കണ്ണുതുറന്നത്....
പേജുകള്‍ മറിയുബോള്‍-
കണ്ണിലിരുട്ടുപടരും..
രണ്ടാ പേജിലൊരുപെണ്ണിന്റെ-
മാനം കവര്‍ന്നു ചിലര്‍ -
തീവണ്ടിചക്രത്തിലരച്ച്-
അത്മഹത്യയാക്കി................
അമ്മയെകൊന്ന് താലി-
പൊട്ടിച്ചോടിയ മകന്‍...........
കുഞ്ഞിനു വിഷം നല്കി-
പുതിയ കാമുകനെത്തേടിയ....
അമ്മയുടെ കൊലച്ചിരി......
പത്രംമടക്കി മുറ്റത്തെറിഞ്ഞ്..
ടിവിയില്‍ കണ്ടതോ...........
പിഞ്ചുകുഞ്ഞിന്റെ മാനം-
 കവര്‍ന്ന അപ്പൂപ്പന്റെ മുഖം................


ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

APL v/s BPL



ബിപിയെല്ലായ ഞാന്‍
എപിയെല്‍ സാറിന്റെ
ബിപിയെല്‍ കാര്‍ഡുമായ്..
ഒരു രൂപ അരി വാങ്ങാന്‍പോയി...
കടയില്‍ ചെന്നപ്പോ..
ബിപിയെല്ലായ ഞന്‍
എപിയെല്ലും.......
എപിയെല്ലായ സാറു....
ബിപിയെല്ലും...
കോരനു കഞ്ഞി
കുബിളിത്തന്നെ..............

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

പ്രണയം‍

വാസ്‌തവത്തില്‍ ദൈവത്തിനു പോലും മനസിലാക്കാന്‍ പറ്റാതെ പോയ ഒരു വികാരമാണ്‌ പ്രണയം. ഏദന്‍ തോട്ടത്തില്‍ നിന്നും അവന്‍ അവരെ പുറത്താക്കിയത്‌ പ്രണയിച്ചു പോയി എന്ന കുറ്റത്തിനാണ്‌. പ്രണയ കുറ്റം ചെയ്‌തവരെ വീണ്ടും അതെ കുറ്റം ചെയ്യാന്‍ ഭൂമിയിലേക്ക്‌ പറഞ്ഞു വിട്ട ദൈവം, സ്‌ത്രീയെ ശപിച്ചു, പ്രണയത്തിന്റെ ഉല്‌പന്നമായ സന്താനങ്ങളെ നൊന്തു പ്രസവിക്കട്ടെ എന്ന്‌. പുരുഷനും സ്‌ത്രീയും ചേര്‍ന്നാല്‍ ഉണ്ണി അല്ലാതെ മറ്റൊന്നും പിറക്കില്ല എന്ന വിശ്വാസത്തിലാകണം ദൈവം അങ്ങനെ ചെയ്‌തത്‌. എന്നാല്‍ ഈ ഓണ കാലത്ത്‌ ഇറങ്ങ്‌ങ്ങിയ ബ്ലെസ്സിയുടെ പ്രണയം എന്ന മലയാള ചലച്ചിത്രം ദൈവത്തിന്റെ പോലും ഈ കുരുത്തം കേട്ട വിശ്വാസത്തിനെ മാറ്റി മറിക്കുന്നു. കേവല രതിക്കും അപ്പുറം മറ്റെന്തൊക്കെയോ കൂടിയാണ്‌ പ്രണയമെന്നു എല്ലാവര്‍ക്കുമൊപ്പം ദൈവവും പിന്നെ ഞാനും തിരിച്ചറിയുന്നു. എന്റെ കുപ്പായത്തിന്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലുള്ള പിടച്ച്‌ചിലിന്റെ പേരാണ്‌ പ്രണയം എന്ന്‌ റഷ്യന്‍ കവി പാടിയതും , പ്രണയ ത്തിലൂടെ ബ്ലെസി പറയാന്‍ ശ്രമിച്ചതും ഒന്ന്‌ തന്നെയാണോ? പുതിയ കാഴ്‌ച വിരുന്നായി പ്രണയം തീയറ്ററുകളില്‍ എത്തുമ്പോള്‍, പ്രണയം എന്ന നിഗൂഡതയുടെ, ഇനിയും വ്യാഖ്യാനിക്ക പെട്ടിട്ടില്ലാത്ത്‌ത ചില പുതിയ തലങ്ങളിലേക്ക്‌ എത്തപെട്ട അനുഭവം അത്‌ പ്രേക്ഷകന്‌ സമ്മാനിക്കുന്നു. സാമ്പ്രദായികവും യാഥാസ്‌ഥിതികവും ആയ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക്‌ ബദല്‍ ആയി പുതിയ പ്രണയ മാതൃക ഇവിടെ ഉടലെടുക്കുന്നു എന്ന്‌ പറഞ്ഞാല്‍ പോലും തെറ്റില്ല. തടസങ്ങളെ തട്ടി തെറിപ്പിച്ചു നേടി എടുക്കാനുള്ളതോ, അല്ലെങ്കില്‍ വിധിയുടെ ക്രൂരതക്കു അടിപ്പെട്ടു മനസ്സില്ലാ മനസോടെ ത്യജിക്കാന്‍ ഉള്ളതോ ആണ്‌ പ്രണയം എന്ന പഴഞ്ചൊല്ലുകള്‍ക്കു പകരമായി, സ്‌നേഹത്തോടെ വിട്ടു കൊടുക്കാവുന്നതും, നിസ്വാര്‍ഥമായി പങ്കു വക്കവുന്നതും ആണ്‌ പ്രണയം എന്ന പുതിയ ചിന്തക്ക്‌ ബ്ലെസ്സിയുടെ ഈ പ്രണയം നാന്ദി കുറിക്കുന്നു.

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ. പി. എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഗുജ്‌റാത്ത് മുഖ്യമന്ത്രി നാരേന്ദ്ര മോഡിക്കയച്ച കത്തിന്റെ മലയാളം പരിഭാഷയുടെ പൂര്‍ണ്ണ രൂപമാണിത്. ഫാഷിസത്തിന്റെ സിംഹാസനക്കല്ലുകളെ ഇളക്കാന്‍ ശക്തിയുണ്ട് ഈ കത്തിലെ അക്ഷരങ്ങള്‍ക്ക്. 2002ലെ ഗുജറാത്ത് വംശീയ ഉന്‍മൂലന ഓപറേഷന് നേരിട്ട് സാക്ഷിയായ ഒരു ഐ.പി.എസ് ഓഫീസറുടെ ധീരമായ മനസ്സാക്ഷിയാണിത്. സാകിയ ജഫ്രിയുടെ പരാതിയിന്മേല്‍ വന്ന സുപ്രിംകോടതി തന്റെ വിജയമായി ആഘോഷിക്കുന്ന നരേന്ദ്രമോഡിക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. ഈ കത്തിലെ ഓരോ വരികളും മോഡിയുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. മതേതര ഇന്ത്യ നിലനില്‍ക്കുന്നത് ഇത്തരം സഞ്ജീവ് ഭട്ടുമാരിലൂടെയാണ്. വംശഹത്യയില്‍ മോഡിക്കുള്ള പങ്ക് വ്യക്തമാക്കി ഭട്ട് നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് മോഡി ഭരണകൂടം ഭട്ടിനെ സസ്‌പെന്റ് ചെയ്തത്. ശത്രു എത്രവലിയവനാണെങ്കിലും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്നോട്ടില്ലെന്ന പ്രഖ്യാപനം കൂടിയാണീ കത്ത്.
പ്രിയപ്പെട്ട ശ്രീ മോഡി, ആറ് കോടി ഗുജ്‌റാത്തികള്‍ക്ക് താങ്കള്‍ ഒരു തുറന്ന കത്തെഴുതിയതില്‍ ഞാന്‍ സന്തോഷവാനാണ്. അത് നിങ്ങളുടെ മനസ്സ് കാണാനുള്ള ജാലകം മാത്രമല്ല എനിക്ക് നല്‍കുന്നത്, അതേ വഴിയിലൂടെ താങ്കള്‍ക്ക് മറുപടി നല്‍കാനുള്ള അവസരം കൂടിയാണ്. എന്റെ പ്രിയപ്പെട്ട സഹോദരാ, സാകിയ നസീം ഇഹ്‌സാനും ഗുജ്‌റാത്ത് സര്‍ക്കാറുമായുള്ള പ്രത്യേക അനുമതി ഹരജിയുടെ ഭാഗമായ ക്രിമിനല്‍ അപ്പീലില്‍ ബഹുമാനപ്പെട്ട സുപ്രിംകോടതി എത്തിച്ചേര്‍ന്ന തീരുമാനത്തെയും പുറപ്പെടുവിച്ച വിധിയെയും താങ്കള്‍ തെറ്റായി ധരിച്ചിരിക്കുകയാണ്. നിങ്ങളെ തിരഞെടുക്കപ്പെട്ട നേതാവായി കാണുന്ന ‘ആറു കോടി ഗുജ്‌റാത്തുകാരെ’ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ചില രാഷ്ട്രീയ മേഖലകളില്‍ നിന്നും കോടതി വിധിയില്‍ ആഘോഷമുണ്ടാകുന്ന ഈ സാഹചര്യത്തില്‍ ഗുജ്‌റാത്തിയായ ഒരു ഇളയ സഹോദരന്‍ എന്ന നിലയില്‍ സുപ്രിംകോടതിയുടെ ഉത്തരവിനെക്കുറിച്ച് വിശദീകരിക്കാന്‍ എന്നെ അനുവദിക്കുക. ”സുപ്രിംകോടതിയുടെ ഉത്തരവില്‍ നിന്ന് ഒരു കാര്യം പ്രകടമാണ്. 2002ലെ കലാപത്തിന് ശേഷം എനിക്കും ഗുജറാത്ത് സര്‍ക്കാറിനുമെതിരെ ഉന്നയിക്കപ്പെട്ട അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ സൃഷ്ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം ഇല്ലാതാക്കിയിരിക്കുന്നു” എന്ന് താങ്കള്‍ കത്തില്‍ പറയുന്നുണ്ട്. ഞാനൊരു കാര്യം വ്യക്തമാക്കട്ടെ, സുപ്രിംകോടതി പുറപ്പെടുവിപ്പിച്ച വിധിയിലൊരിടത്തും സാകിയ ജഫ്രിയുടെ പരാതിയിന്മേലുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതോ വ്യാജമോ ആണെന്ന് പറഞ്ഞിട്ടില്ല. വസ്തുതയെന്തെന്നാല്‍, ഗുജറാത്ത് വംശഹത്യയിലെ പ്രതീക്ഷകളില്ലാത്ത ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ദിശയില്‍ വലിയൊരു മുന്നേറ്റമാണിത്. താങ്കള്‍ക്ക് വ്യക്തമായി അറിയുന്നത് പോലെ തന്റെ പരാതി എഫ്.ഐ.ആര്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയുമായാണ് സാകിയ ജഫ്രി കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ പരാതി നിരസിച്ചു. പ്രത്യേകാനുമതി ഹരജിയിലൂടെ ഹൈകോടതിയുടെ ഉത്തരവിനെതിരെ സാകിയ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് സുപ്രിംകോടതി നിര്‍ദേശിക്കുകയും ഇവര്‍ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ പ്രഗത്ഭനായ അഭിഭാഷകനെ അമിക്കസ് ക്യൂരിയായി നിയോഗിക്കുകയും ചെയ്തു. ദൈര്‍ഘ്യമേറിയ ബുദ്ധിമുട്ടേറിയ ഇത്തരം നടപടികള്‍ക്ക് ശേഷം സാകിയയുടെ അപ്പീല്‍ പരിഗണിക്കുക മാത്രമല്ല സുപ്രിംകോടതി ചെയ്തത്, അവരുടെ പരാതി എഫ്. ഐ. ആര്‍ ആയി സങ്കല്‍പിച്ച് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) വകുപ്പനുസരിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പ്രത്യേക സംഘത്തോട് നിര്‍ദേശിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.
താങ്കളുടെയും താങ്കളുടെ സഹോദരി സഹോദരന്മാരായ ആറു കോടി ഗുജ്‌റാത്തികളുടെയും പ്രയോജനത്തിനായി സ്പഷ്ടമാക്കട്ടെ, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) പ്രകാരം സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടാണ് സമാന്യ ജനങ്ങള്‍ പറയുന്ന കുറ്റപത്രം അഥവാ അന്തിമ റിപ്പോര്‍ട്ട്. ശേഖരിച്ച എല്ലാ തെളിവുകളും അമിക്കസ് ക്യൂരിയുടെ റിപ്പോര്‍ട്ടും അധികാരപ്പെട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനും പ്രത്യേക ദൗത്യസംഘത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ നിയമം അതിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പാകത്തില്‍ ഇതിനെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡനുസരിച്ച് സുപ്രിംകോടതിക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗമായിരുന്നു ഇത്. സാകിയ യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചതിലും കൂടുതലാണ് സുപ്രിംകോടതി അവര്‍ക്ക് നല്‍കിയിരിക്കുന്നത്. സംശയത്തോടെ നമ്മള്‍ പുകഴ്ത്തുന്ന ഈ വിധി ശരിക്കും ബുദ്ധിപൂര്‍വ്വമായി എഴുതപ്പെട്ട ഒന്നാണ്. പ്രതിഫലത്തിന്റെ ദിവസത്തിലേക്ക് 2002ലെ നരഹത്യ ആസുത്രണം ചെയ്തവരെയും സാധ്യമാക്കിയവരെയും കുറച്ചു കൂടി അടുപ്പിക്കുന്നു. ഇപ്പോഴത്തെ വീമ്പിളക്കല്‍ എളുപ്പത്തില്‍ പറ്റിക്കാവുന്ന ഗുജ്‌റാത്ത് ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. നീതിന്യായ പ്രത്യാഘാതം ഉണ്ടാകുമ്പോള്‍ വളരെ വ്യത്യസ്തമായ ഒരു ചിത്രം നമ്മള്‍ കാണും. താങ്കളെപ്പോലുള്ളവര്‍ ബോധപൂര്‍വ്വമോ ദുരുദ്ദേശ്യത്തിനായോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ‘ആറു കോടി ഗുജറാത്തികളില്‍’ ഒരാളെന്ന നിലക്ക് എനിക്ക് വളരെ വേദനയുണ്ട്. അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന നാസി ജര്‍മനിയിലെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ആവിഷ്‌കരിച്ച് നടപ്പാക്കിയ സിദ്ധാന്തം കുറച്ച് കാലത്തേക്ക് ഭൂരിഭാഗം ജനങ്ങളിലും തീര്‍ച്ചയായും ചിലപ്പോള്‍ ഫലം കാണും. എന്നാല്‍ ഗീബല്‍സിന്റെ പ്രചാരണം കൊണ്ട് എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന് ചരിത്രത്തില്‍ നിന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ‘വെറുപ്പിനെ ഒരിക്കലും വെറുപ്പു കൊണ്ട് ജയിക്കാനാകില്ല’ എന്ന താങ്കളുടെ തിരിച്ചറിവിനെ ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഈ സംസ്ഥാനത്തെ കഴിഞ്ഞ ഒരു ദശകമായി സേവിക്കുന്ന താങ്കള്‍ക്കും കഴിഞ്ഞ 23 വര്‍ഷമായി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന എനിക്കുമല്ലാതെ മറ്റാര്‍ക്കാണ് ഇത് ഇത്രയും നന്നായി അറിയുക. ഗുജറാത്തിലെ വിവിധ വേദികളില്‍ വെറുപ്പിന്റെ നൃത്തം സംവിധാനം ചെയ്ത് അരങ്ങേറ്റം ചെയ്യപ്പെട്ട 2002ലെ ആ ദിവസങ്ങളില്‍ താങ്കളെ സേവിക്കേണ്ട ദൗര്‍ഭാഗ്യം എനിക്കുണ്ടായി. നമ്മളോരോരുത്തരും വഹിച്ച പങ്കിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഉചിതമായ വേദി ഇതല്ല. ഉചിതവും അധികാരപ്പെട്ടതുമായ വേദി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവിടെ വെറുപ്പിന്റെ ബലതന്ത്രം സംബന്ധിച്ചുള്ള നമ്മുടെ അറിവുകള്‍ ഗുജറാത്തിന്റെ അധികാരം കേന്ദ്രീകരിച്ചിട്ടുള്ള യഥാര്‍ത്ഥ രാഷ്ട്രീയത്തെ വെളിപ്പെടുത്തും. താങ്കളും സര്‍ക്കാറിനകത്തും പുറത്തുമുള്ള താങ്കളുടെ സുഹൃത്തുക്കളും ഇതിന്റെ പേരില്‍ എന്നെ കൂടുതലായി വെറുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ‘നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവരുടെ വിശ്വാസ്യത അഗാധ ഗര്‍ത്തത്തിലെത്തിയിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത്തരക്കാരെ ഇനിയൊരിക്കലും വിശ്വസിക്കില്ല’ എന്ന് താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കില്ല. പക്ഷേ എന്റെ പ്രിയപ്പെട്ട സഹോദരാ, ആരാണ് നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് എന്നതില്‍ താങ്കള്‍ക്ക് തീര്‍ത്തും തെറ്റ് പറ്റിയിരിക്കുന്നു. സത്യം പുറത്ത് കൊണ്ട് വരുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടി അവിരാമം പോരാടുന്ന അശരണരായ ഇരകളല്ല ഗുജറാത്തിന് അപമാനം കൊണ്ടുവന്നത്, മറിച്ച് രാഷ്ട്രീയ, തിരഞെടുപ്പ് മുതലെടുപ്പിനായി വെറുപ്പ് വിതച്ച് വളര്‍ത്തിയയാളുകളുടെ നികൃഷ്ടമായ പ്രവര്‍ത്തികളാണെന്ന് എന്റെ മനസ്സ് പറയുന്നു. ദയവായി ഇതേക്കുറിച്ച് ചിന്തിക്കൂ. ആത്മപരിശോധന ചിലപ്പോഴെങ്കിലും വെളിപാടുകള്‍ക്ക് വഴിതുറക്കാറുണ്ട്. ‘ഗുജറാത്തില്‍ സമാധാനവും ഐക്യവും സൗഹാര്‍ദവുമുള്ള അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്’ താങ്കള്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. 2002ന് ശേഷം ഗുജറാത്തില്‍ വര്‍ഗ്ഗീയ അക്രമങ്ങള്‍ വലിയ തോതില്‍ ഉണ്ടായിട്ടില്ല എന്നതിന് താങ്കളോടും താങ്കളുടെ ബന്ധുക്കളോടും എനിക്ക് നന്ദിയുണ്ട്. ഇതിന്റെ കാരണം നമ്മുടെ ‘ആറു കോടി ഗുജറാത്തികള്‍ക്ക്’ മനസ്സിലായിട്ടുണ്ടാകില്ല. ഐ.പി.എസില്‍ എന്റെ 24-മത്തെ വര്‍ഷമാണിത്. സംസ്ഥാനം വ്യാപകമായ വര്‍ഗ്ഗീയ അക്രമങ്ങള്‍ക്ക് സാക്ഷിയായ കാലത്താണ് ഗുജറാത്ത് കേഡറിലേക്ക് എന്നെ നിയോഗിച്ചത്. അഗ്നിയാല്‍ ഞ്ജാന സ്‌നാനം ചെയ്യപ്പെട്ടത് കൊണ്ട് അന്ന് മുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും വെറുപ്പിന്റെ വിഭാഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന താങ്കളെപ്പോലുള്ളവരുമായി ഇടപെടാനും ഞാനും ശ്രമിച്ചുവരികയാണ്. എന്റെ നിരീക്ഷണം എന്തെന്നാല്‍, വര്‍ഗ്ഗീയ അക്രമം കൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് തിരഞെടുപ്പില്‍ പ്രയോജനമുണ്ടാകുമെന്ന രാഷ്ട്രീയ അവസ്ഥ ഗുജറാത്ത് മറികടന്നു കഴിഞ്ഞിരിക്കുന്നു. കാരണം വര്‍ഗ്ഗീയ ചേരിതിരിവ് ഇവിടെ ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞു. വിഭാഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണം ഗുജറാത്തിന്റെ പരീക്ഷണശാലയില്‍ വളരെ വിജയകരമായിരുന്നു. താങ്കളും താങ്കളെപ്പോലെയുള്ളവരും ‘ആറു കോടി ഗുജറാത്തി്’കളുടെ മനസ്സിലും ഹൃദയത്തിലും വിള്ളലുണ്ടാക്കുന്നതില്‍ വിജയിച്ചു. കൂടുതല്‍ വര്‍ഗ്ഗീയ അക്രമം നടത്തേണ്ട ആവശ്യം ഗുജറാത്തില്‍ ഇനി ഇല്ല. നമ്മുടേത് പോലുള്ള ഭരണഘടനാ ജനാധിപത്യത്തില്‍, ഏത് സാഹചര്യത്തിലും സമയത്തും ഉത്തമ വിശ്വാസത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. 2002 ഫെബ്രുവരി 27ലെ പ്രഭാതത്തില്‍ ഗോധ്രയില്‍ സംഭവിച്ച അപലപനീയമായ സംഭവത്തിനോടുള്ള പെട്ടന്നുണ്ടായ പ്രതികരണമാണ് ഗുജറാത്ത് കൂട്ടക്കൊല എന്ന പ്രചാരണത്തിന്റെ ഇരകളായിത്തീര്‍ന്നിട്ടുണ്ട് കഴിഞ്ഞ ഒന്‍പതര മാസമായി കുറേ പേര്‍. ന്യൂട്ടന്റെ നിയമം മുന്‍പൊരിക്കലും ഇത്രത്തോളം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. 2002ല്‍ കൂട്ടക്കുരുതി അതിന്റെ ഉച്ചസ്ഥായിലെത്തിയപ്പോള്‍ ന്യൂട്ടന്റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെയും ധാരണയെയും ആശ്രയിച്ച് നിങ്ങളത് രാഷ്ട്രീയത്തിലും ഭരണത്തിലും പ്രയോഗിക്കുകയായിരുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചരണത്തിലൂടെ അത് അടിച്ചവര്‍ത്താനാവില്ല പക്ഷേ നിങ്ങള്‍ ഒരു കാര്യം മനപൂര്‍വ്വം മറന്നു, ഭരണഘടനാ ജനാധിപത്യത്തിലെ മതേതര ഭരണകൂടത്തിന് വിഭാഗീയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന ഭരണത്തെ സംബന്ധിച്ച് സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട തത്വത്തെ. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നിയന്ത്രിക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അല്ലാതെ, നിരപരാധികളായ വ്യക്തികളെ ആസൂത്രിതമായി ലക്ഷ്യമിടുക എന്നതല്ല. അതെന്തായാലും, മഹാത്മയുടെ ഭൂമിയില്‍ സദ്ഭാവന ഉണ്ടാക്കുക എന്ന താങ്കളുടെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയില്‍ സദാഭാവന മിഷനില്‍ താങ്കള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ തയ്യാറാണ്. സത്യം പുറത്തു വരാന്‍ സഹായിക്കുകയും നീതിയുടെ അന്തസത്തയും സൗമനസ്യവും നിലനില്‍ക്കാന്‍ അനുവദിക്കുകയെന്നുമാണ് അതിനുള്ള ഏറ്റവും നല്ല വഴി. ഗുജറാത്തിന്റെ ഭരണത്തിലും നയങ്ങളിലും സദ്ഭാവന മിഷന്‍ സംഭാവനകള്‍ നല്‍കുമെങ്കില്‍ ഞാന്‍ ഉറപ്പിച്ചു പറയുന്നു, ഞാനതില്‍ പങ്കു ചേരാന്‍ തയ്യാറാണ്. പക്ഷേ, നിങ്ങള്‍ക്കൊരു മുന്നറിയിപ്പെന്നോണം പറയട്ടെ, സ്വാഭാവികമായും ഹൃദയത്തില്‍ തട്ടിയുള്ളതുമായ സൗമനസ്യം നമുക്ക് ആവശ്യപ്പെടാവുന്ന ഒന്നല്ല, വാങ്ങാവുന്നതോ ഭീഷണിപ്പെടുത്തി ഈടാക്കാവുന്നതോ അല്ല, അത് അര്‍ഹതപ്പെട്ടതാക്കാന്‍ ശ്രമിക്കാന്‍ മാത്രമെ സാധിക്കൂ. അത്ര എളുപ്പമുള്ള ദൗത്യമല്ല അത്. മഹാത്മയുടെ ഭൂമി മായാ നിദ്രയില്‍ നിന്ന് പതുക്കയാണെങ്കിലും ഉണരുകയെന്നത് തീര്‍ച്ചയാണ്. സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകളോട് ഉത്തരവാദിത്വം തോന്നേണ്ടതില്ലെന്ന് ഗുജറാത്തിലെ ഏറ്റവും ആധികാരികമേറിയ വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ സ്വഭാവിക സൗമനസ്യം ഇല്ലാത്ത, അധികാരം കത്തിയില്‍ നീണ്ടു നില്‍ക്കുന്ന, തിരിച്ചു വരാന്‍ സാധിക്കാത്ത പാതയാണെന്ന് ചരിത്രം പലതവണ തെളിയിച്ചിട്ടുണ്ട്. സദ്ഭാവത്തിന് മുന്നോടിയായി സംഭവിക്കേണ്ടതാണ് സമത്വഭാവം. ന്യായബോധവും സൗമനസ്യവും ഉള്ള ഭരണം താങ്കളുടെ വിശ്വാസത്തിലെ ആദ്യത്തെ ഖണ്ഡികയിലും മതവിശ്വാസത്തിന്റെ അവസാനത്തെ ഖണ്ഡികയിലുമാവണം. സത്യമെപ്പോഴും കൈപ്പേറിയതും വിഴുങ്ങാന്‍ പ്രയാസമുള്ളതുമായിരിക്കും. ഈ കത്ത് അത് എഴുതിയതിന്റെ യഥാര്‍ത്ഥ അന്തസത്തയില്‍ താങ്കള്‍ ഉള്‍കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ പതിവ് അനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാകില്ലെന്നും കരുതുന്നു. എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഞാനോര്‍മ്മിപ്പിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചരണത്തിലൂടെ അത് അടിച്ചവര്‍ത്താനാവില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ലോകത്തൊരിടത്തും എളുപ്പമായിട്ടില്ല. ക്ഷയിക്കാത്ത ക്ഷമയും പരാജയപ്പെടാത്ത സ്ഥിരോത്സാഹവും ഈ പോരാട്ടം എല്ലാ കാലത്തും ആവശ്യപ്പെടുന്നു. ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി കുരിശു യുദ്ധം ഈ കവിത സംഗ്രഹിക്കുന്നുണ്ട്. ബറോഡയിലെ എം. എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഭുജും സോനം എഴുതിയതാണീ വരികള്‍. എനിക്ക് തത്വങ്ങളുണ്ട്, അധികാരമില്ല നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല നിങ്ങള്‍ നിങ്ങളായതു കൊണ്ടും ഞാന്‍ ഞാനായതു കൊണ്ടും ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല അത്‌കൊണ്ട് യുദ്ധം തുടങ്ങാം…. എനിക്ക് സത്യമുണ്ട്, സൈന്യമില്ല നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല നിങ്ങള്‍ നിങ്ങളായതു കൊണ്ടും ഞാന്‍ ഞാനായതു കൊണ്ടും ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല അത്‌കൊണ്ട് യുദ്ധം തുടങ്ങാം…. നിങ്ങള്‍ എന്റെ തല തല്ലി തകര്‍ത്തേക്കാം ഞാന്‍ പൊരുതും നിങ്ങള്‍ എന്റെ പല്ലുകള്‍ പൊടിച്ചേക്കാം ഞാന്‍ പൊരുതും നിങ്ങള്‍ എന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം ഞാന്‍ പൊരുതും സത്യം എന്നിലോടുന്നു ഞാന്‍ പൊരുതും എന്റെ എല്ലാ കരുത്തുമുപയോഗിച്ച് ഞാന്‍ പൊരുതും എന്റെ അവസാന ശ്വാസം വരെ ഞാന്‍ പൊരുതും നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍ തീര്‍ത്ത കൊട്ടാരം തകര്‍ന്നു വീഴും വരെ ഞാന്‍ പൊരുതും നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച് എന്റെ സത്യത്തന്റെ മാലാഖയ്ക്കു മുന്നില്‍ മുട്ടുകുത്തും വരെ എല്ലാവരോടും നീതിബോധവും കൃപയുമുള്ളവനാകുവാന്‍ വേണ്ട ശക്തി ദയാപരനായ ദൈവം താങ്കള്‍ക്ക് നല്‍കട്ടെ!

മാറുന്ന കൗമാര സ്വപ്‌നങള്‍

ഈയടുത്ത്‌ ഒരു മലയാളം ഓണ്‍ലൈന്‍ മാഗസിനില്‍ ഒരു അദ്ധ്യാപകന്‍ എഴുതിയ കുറിപ്പു വായിച്ചു. അദ്ദേഹം മാലിദ്വീപിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപകനാണ്‌, ഗുരുശിഷ്യ ബന്ധത്തിന്‍റെ പവിത്രത ഹൃദയത്തില്‍ സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ അവിടുത്തെ അനുഭവങ്ങള്‍ മനസ്സു മരവിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ അതി തീവ്രമായ പ്രതികരണ ശേഷി കണ്ട്‌ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഞെട്ടിപ്പോയി. ഇത്‌ ഒരു അദ്ധ്യാപകന്റെ അനുഭവമല്ല. അവിടെയുള്ള എല്ലാ അദ്ധ്യാപകരും ഇതേ അനുഭവം തന്നെ അദ്ദേഹത്തോടു പറയുകയുമുണ്ടായി. മാലിയിലെ കാര്യം അവിടെ നില്‍ക്കട്ടെ, നമ്മുടെ സ്വന്തം നാട്ടിലെ അവസ്‌ഥയെ പറ്റി പറയുക അതിലും കഷ്‌ടമാണ്‌. കഴിഞ്ഞയാഴ്‌ച്ച കോട്ടയത്തെ പ്രശസ്‌തമായ ഒരു സ്‌കൂളില്‍ മാതൃ സംഗമം വിളിച്ചു കൂട്ടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂള്‍ ആണ്‌, പക്ഷേ പ്ലസ്‌ടു ക്കാരായ പെണ്‍കുട്ടികളുടെ മാതാക്കളെ മാത്രമാണ്‌, അധികൃതര്‍ വിളിച്ചു വരുത്തിയത്‌. തുടര്‍ന്ന്‌ അവര്‍ ഈ അമ്മമാര്‍ക്കു മുന്‍പില്‍ തുറന്നിട്ട കഥകള്‍ ആരേയും നാണിപ്പിക്കും. ആ സ്‌കൂളില്‍ മൊബൈല്‍ ഉപയോഗിക്കാത്ത കുട്ടികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം, പക്ഷേ ഒന്നും സ്‌കൂള്‍ ബാഗ്‌ പരിശോധിച്ചാല്‍ കാണില്ല, ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പു തന്നെ അടുത്ത കടകളില്‍ അത്‌ സുരക്ഷിതമായിരിക്കും. ഒരു കൌതുകത്തിനു മൊബൈല്‍ പരതി നോക്കുന്ന കടക്കാരന്‍ കാണുന്ന ചൂടുള്ള ദൃശ്യങ്ങള്‍ പിന്നീട്‌ അവിടം മുഴുവന്‍ വ്യാപിക്കും. ഇങ്ങനെ ഒരു കേസ്‌ ആയിരുന്നില്ല ആ അദ്ധ്യാപകര്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌. ഒരു സ്‌കൂളിലെ നല്ലൊരു ശതമാനം പെണ്‍കുട്ടികളുടേയും വീഡിയോ ദൃശ്യങ്ങള്‍ നാട്ടില്‍ പാട്ടായ കഥകള്‍. മറ്റൊരദ്ധ്യാപികയ്‌ക്ക് പറയാനുണ്ടായിരുന്നത്‌ അറപ്പിക്കുന്ന മറ്റൊരു കഥ, സ്‌കൂള്‍ ബാത്‌റൂമില്‍ നിന്ന്‌ വെള്ളം വീഴുന്ന ഒച്ച കേട്ട്‌ , ഏറെ നേരം കഴിഞ്ഞിട്ടും ആരും ഇരങ്ങി വരാതിരുന്നപ്പോള്‍ വാതിലില്‍ മുട്ടിയ ടീച്ചര്‍ അടുത്ത നിമിഷം അമ്പരന്നു പോയി. വാതില്‍ തുറന്ന്‌ ഒരു പെണ്‍കുട്ടി ഇറങ്ങി ഓടി, തൊട്ടു പുറകേ മറ്റൊരു പെണ്‍കുട്ടിയും. മറ്റൊരു കഥ അതിലും വിചിത്രം, സീനിയേഴ്‌സായ കുറച്ച്‌ ആണ്‍കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപലിനെ കാണാനെത്തി, ഒരു പരാതി, രാത്രി പഠിക്കാന്‍ കഴിയുന്നില്ല, ഉറങ്ങാന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികള്‍ കേട്ട്‌ പ്രിന്‍സിപ്പല്‍ ഞെട്ടി. അവരുടെ മൊബൈലില്‍ വന്ന എസ്‌ എം എസുകള്‍ കൂടി കാണിച്ചു കൊടുത്തിട്ടേ പ്രിന്‍സിപ്പല്‍ സംഭവം വിശ്വസിക്കാന്‍ കൂട്ടാക്കിയുള്ളൂ. എന്താണു നമ്മുടെ കുട്ടികള്‍ക്ക്‌, പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ സംഭവിക്കുന്നത്‌. ആണ്‍കുട്ടികളുമായുള്ള മത്സരത്തില്‍ അവര്‍ സ്വയം നാശത്തിലേയ്‌ക്കുള്ള വഴിയിലൂടെയാണോ നടപ്പ്‌... ചാരിത്ര്യം എന്ന വാക്കിന്‌, ഇന്ന്‌ പണ്ടത്തെ പോലെ വിലയില്ല, പണ്ടൊക്കെ മാനം സംരക്ഷിക്കുന്നതിനു വേണ്ടി ആത്മത്യ ചെയ്യാന്‍ പോലും തയ്യാറയിരുന്ന പെണ്‍കുട്ടികളായിരുന്നു ഇവിടെയുണ്ടായിരുന്നത്‌. ഇന്ന്‌ പ്രായപൂര്‍ത്തിയെത്തും മുന്‍പേ ഇന്റര്‍നെറ്റു വഴിയും മൊബൈല്‍ വഴിയും ബ്ലൂ ഫിലിംസും ഹോട്ട്‌ ക്ലിപ്പിങ്ങ്‌സും കണ്ട്‌ അതിലെ ധീര കൃത്യങ്ങള്‍ അനുകരിക്കാനുള്ള തത്രപ്പാടിലാണ്‌, കൌമാരം. പണ്ട്‌ കോളേജില്‍ ഗ്രാജ്വേഷനു ചേര്‍ന്ന ദിവസങ്ങളില്‍ സര്‍ ചോദിച്ച ഒരു ചോദ്യമുണ്ട്‌, നിങ്ങളില്‍ പ്രണയിക്കാത്തവര്‍ കൈ ഉയര്‍ത്തുക. നാല്‍പ്പതു പേരോളം ഉണ്ടായിരുന്ന ക്ലാസ്സില്‍ കൈ ഉയര്‍ത്തിയത്‌ നാലോ അഞ്ചോ പേര്‍. അന്ന്‌ ആദ്ധ്യാപകന്‍ പറഞ്ഞു തന്നു, കൗമാര പ്രായത്തിലെ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമാണ്‌, ഇത്തരം ചിന്തകളുണ്ടാക്കുന്നത്‌, ഇത്‌ തോന്നേണ്ട ഒരു കാര്യം തന്നെ ഒരുപക്ഷേ തോന്നാത്തവരുണ്ടെങ്കില്‍ മാനസികമായ വളര്‍ച്ചയെത്തിയിട്ടില്ലെന്നേ പറയാന്‍ കഴിയൂ. ശരിയാണ്‌, എതിര്‍ ലിംഗത്തില്‍ പെട്ടവരോട്‌ ആകര്‍ഷണം തോന്നുക ഇനി ഏതു പ്രായത്തിലാണെങ്കിലും സ്വാഭാവികം. പക്ഷേ അതിര്‍ത്തി നിശ്‌ചയിച്ചു കൊണ്ടുള്ള ആണ്‍പെണ്‍ സൌഹൃദങ്ങള്‍ എന്നും ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കും. പരസ്‌പരാകര്‍ഷണം തോന്നിയാലും മനസ്സിനെ പാകപ്പെടുത്തി, അതിനുള്ളില്‍ നിന്ന്‌ ചിന്തിക്കാനുള്ള ആര്‍ജ്‌ജവം കുട്ടികള്‍ക്ക്‌ ഉണ്ടാകേണ്ടതാണ്‌. പക്ഷേ ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും അമിത ഉപയോഗം അതും ഒരു പ്രത്യേക പ്രായത്തില്‍ അവരുടെ മാനസിക അവസ്‌ഥയെ എരിയിച്ചു കളയാന്‍ പര്യാപ്‌തമാണ്‌. ബാങ്കില്‍ നിന്നും മറ്റും ലോണെടുത്ത്‌ , അല്ലെങ്കില്‍ ഭൂമി വിറ്റ്‌ കുട്ടികളെ ബാംഗ്ലൂരും, കോയമ്പത്തൂരും ഒക്കെ മാതാപിതാക്കള്‍ വിട്ടു പഠിപ്പിക്കുന്നത്‌ നാളെ അവര്‍ക്ക്‌ ഒരു താങ്ങായില്ലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുമെന്ന്‌ കരുതി തന്നെയാകും. പട്ടണത്തിന്റെ ബഹളമില്ലാത്ത , നാട്ടിന്‍പുറത്തെ ഒരു സ്‌കൂളിന്റെ അവസ്‌ഥ ഇതാണെങ്കില്‍ മാതാപിതാക്കളുടെ കരുതലില്ലതെ അകലെ പോയി പഠിക്കുന്ന കുട്ടികളുടെ അവസ്‌ഥയെന്താകും, പോക്കറ്റ്‌ മണി ഉണ്ടാക്കാനായി ആവശ്യകാര്‍ക്കു വേണ്ടി ദിവസങ്ങളോളം ഹോട്ടല്‍ മുറികളില്‍ അടച്ചിടപ്പെടുന്ന പെണ്‍കുട്ടികളുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിട്ട്‌ അധികകാലമായില്ല. ഒരു സിറ്റിസണ്‍ ജേര്‍ണലിസ്‌റ്റിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലായിരുന്നു അത്‌. വീട്ടിലിരുന്ന്‌ മകളെ ഓര്‍ത്ത്‌ ദിവസങ്ങള്‍ തള്ളി നീക്കുന്ന മാതാപിതാക്കള്‍ അറിയുന്നുണ്ടോ ഈ സംഭവങ്ങള്‍. ഇതൊക്കെയാണെന്നു കരുതി, നൂറു ശതമാനം കുട്ടികളും അങ്ങനെയാണെന്ന വിശ്വാസത്തിലല്ല കേട്ടോ ഇതെഴുതുന്നത്‌. പക്ഷേ നമ്മളറിയാതെ നല്ലൊരു ശതമാനം കുട്ടികളും ഇത്തരം കുഴികളില്‍ ചെന്ന്‌ വീഴുന്നുണ്ട്‌. ഒടുവില്‍ ചതിയില്‍പ്പെട്ടെന്ന്‌ അറിയുന്നത്‌ തന്‍റെ സുഹൃത്തുമായുള്ള വീഡിയോ നെറ്റിലൂടെയും മൊബൈലിലൂടെയും പ്രചരിക്കുമ്പോഴാകും. കഴിഞ്ഞ വര്‍ഷങ്ങളിലാണ്‌, പ്ലസ്‌ടു വിനു പഠിക്കുന്ന മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്‌തത്‌, സുഹൃത്തുക്കളായ സഹപാഠികള്‍ ഉപദ്രവിച്ചു എനായിരുന്നു അവരുടെ കത്തുകളില്‍ ഉണ്ടായിരുന്നത്‌. ഇനിയും ചതിയറിയാതെ എത്രയോ പേര്‍. ഇതിലൊക്കെ നമുക്ക്‌ ചെയ്യാനായി ഒന്നേയുള്ളൂ, കുട്ടികളെ തല്ലിയതു കൊണ്ടോ, ശാസിച്ചതു കൊണ്ടോ, അവരുടെ ശൌര്യം കൂടുമെന്നലാതെ കുറയില്ല, പകരം ഒരല്‍പ്പ സമയം അവര്‍ക്കു വേണ്ടി മാറ്റി വച്ചാല്‍, സന്തോഷ പ്രദമായ ഒരു കുടുംബ ജീവിതം അവര്‍ക്കു മുന്നില്‍ കാണിച്ചു കൊടുത്താല്‍, കൌമാര പ്രായക്കാര്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ ആയിരിക്കും. ഒപ്പം മൊബൈല്‍ ഉപയോഗിക്കാനുള്ള പ്രായം ആയിട്ടു വാങ്ങി കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌, പിന്നെ നെറ്റ്‌ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കുട്ടികളുടെ മുറികളില്‍ വയ്‌ക്കാതെ സ്വീകരണ മുറികളില്‍ തന്നെ വയ്‌ക്കുക. ഇതിനൊക്കെ അപ്പുറം ഞാനുണ്ട്‌ എന്ന ഒരു കരുതലും. സ്‌കൂളിന്റെ കാര്യം പറഞ്ഞാണല്ലോ തുടങ്ങിയത്‌, അന്ന്‌ ആ മാതൃയോഗം കഴിഞ്ഞിറങ്ങിയ അമ്മമാരെ പറ്റി ഒന്ന്‌ ഓര്‍ത്തു നോക്കൂ, വളരുന്ന തന്‍റെ മകളെ പറ്റി ഓര്‍ത്തുള്ള ആവലാതിയാവും അവരുടെ മുഖത്ത്‌. ഒരുപക്ഷേ കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌, ആ സ്‌കൂള്‍ അധികൃതര്‍ ഇത്തരമൊരു മീറ്റിങ്ങ്‌ വിളിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായത്‌, പക്ഷേ അതിനു പോലും ശ്രമികാതെ കുട്ടികളെ അവരുടെ വഴിയ്‌ക്ക് വിടുന്ന സ്‌കൂളുകളെ എന്തു വിളിയ്‌ക്കണം, സംസ്‌കാര പഠന സ്‌ഥാപനങ്ങളായിരുന്ന പഠന ശാലകള്‍ ഇന്ന്‌ ദുഷിച്ചിരിക്കുന്നു. അല്ലെങ്കിലും ജീവിതമല്ലല്ലോ നമ്മുടെ ക്ലാസ്സ്‌ റൂമുകളിലെ പഠന വിഷയം, അതുമായ ഒരു ബന്ധവുമില്ലാത്ത തിയറികള്‍ അല്ലേ. ജീവിതത്തിലെ നല്ലതും ചീത്തയും, എങ്ങനെ ജീവിക്കാം എന്നൊക്കെയുള്ള പ്രായോഗിക പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്ന പാഠശാലകളായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്നെങ്കിലും മാറുമോ.... എല്ലാം പ്രതീക്ഷകള്‍ മാത്രം.

കാന്‍സറിനും കൂണ്‍ചികിത്സ; 'മരമണ്ടനാകാന്‍' മലയാളി!

കേരളത്തില്‍ 'കൂണ്‍മരുന്നു' വിതരണത്തിനു ചുക്കാന്‍ പിടിച്ചതു ഡി.എക്‌സ്.എന്‍. നെറ്റ്‌വര്‍ക്കിന്റെ ഒരു റീജണല്‍ മാനേജരായിരുന്നു. കൂണിന്റെ 'തനിഗുണം' ഇപ്പോഴാണു പുറത്തറിഞ്ഞതെന്നു മാത്രം. നിലവില്‍ മലയാളിക്കു പരിചിതനായ അദ്ദേഹം മറ്റാരുമല്ല; സാക്ഷാല്‍ ഹരീഷ്‌ മദിനേനി. നാനോ എക്‌സല്‍ തട്ടിപ്പിന്റെ രാജാവ്‌. കേരളത്തില്‍ സുലഭമായ മരക്കൂണുകളാണ്‌ 'മലേഷ്യന്‍ മാന്ത്രികക്കൂണാ'യി ഇദ്ദേഹം അവതരിപ്പിച്ചത്‌. പ്രത്യേകതരം കൂണുകളില്‍നിന്നു വാറ്റിയെടുക്കുന്ന മരുന്നുകളാണ്‌ ഡി.എക്‌സ്.എന്‍. നെറ്റ്‌വര്‍ക്കിലൂടെ ഏതാനും വര്‍ഷം മുമ്പു വിതരണം ചെയ്‌തിരുന്നത്‌. പ്രമേഹത്തിനു മാത്രമല്ല, അര്‍ബുദംപോലുള്ള മാരകരോഗങ്ങള്‍ക്കും കൂണ്‍മരുന്ന്‌ ഉത്തമമത്രേ! നെറ്റ്‌വര്‍ക്കിനു മണി ചെയിന്‍ സ്വഭാവവും ഉണ്ടായിരുന്നതിനാല്‍ വിപണി കൊഴുത്തു. മലേഷ്യയിലെ വിശിഷ്‌ടമായ കൂണുകളില്‍നിന്നാണ്‌ ഈ മാന്ത്രികമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍ മരുന്ന്‌ ആര്‍ക്കും പ്രയോജനപ്പെട്ടതായി വിവരമില്ല. ഒടുവില്‍ വേണ്ടത്ര 'കളക്ഷന്‍' കിട്ടിയപ്പോള്‍ ഡി.എക്‌സ്.എന്‍. കെട്ടുകെട്ടി. ഒരു സുപ്രഭാതത്തില്‍ ഓഫീസുകള്‍ പൂട്ടിക്കിടക്കുന്നതു കണ്ടപ്പോള്‍ നിക്ഷേപകര്‍ ഞെട്ടി. കേരളത്തില്‍ സുലഭമായ മരക്കൂണുകളാണ്‌ മലേഷ്യന്‍ മാന്ത്രികക്കൂണായി ഹരീഷ്‌ മദിനേനി അവതരിപ്പിച്ചത്‌. നിക്ഷേപകരെ വിശ്വാസത്തിലെടുക്കാനായി ചില ബ്രാന്‍ഡ്‌ അംബാസഡര്‍മാരെ കൂട്ടുപിടിക്കുന്നതു മദിനേനിയുടെ രീതിയാണ്‌. നാനോ എക്‌സല്‍ തട്ടിപ്പിനായി ഇയാള്‍ ദുരുപയോഗം ചെയ്‌തതു മുന്‍രാഷ്‌ട്രപതിയും ബഹിരാകാശ ശാസ്‌ത്രജ്‌ഞനുമായ എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ പേരും ഫോട്ടോകളും! 'അബ്‌ദുള്‍ കലാമിന്റെ അരുമശിഷ്യന്‍ എന്നല്ലേ ചേട്ടാ അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്‌. പിന്നെ അവിശ്വസിക്കുന്നതെങ്ങനെ?'- മദിനേനിയുടെ നാനോ ടെജ്‌നോളജി വാദങ്ങളെ നിക്ഷേപകര്‍ കണ്ണടച്ചു വിശ്വസിച്ചതെങ്ങനെയെന്നു ചോദിച്ചപ്പോള്‍ ഒരു ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയുടെ പ്രതികരണമിങ്ങനെ. മലേഷ്യന്‍ പച്ചമരുന്ന്‌ ഉല്‍പ്പാദകരില്‍ പ്രമുഖരായ ഡി.എക്‌സ്.എന്‍. ബ്രാന്‍ഡിന്റെ സല്‍പ്പേരാണ്‌ ഇയാള്‍ മുമ്പു കൂണ്‍മരുന്ന്‌ തട്ടിപ്പിനായി ദുരുപയോഗം ചെയ്‌തത്‌.

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

തെയ്യം

ഉത്തരകേരളത്തിലെ അനുഷ്ഠാനകലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും സ്വല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടിവരുന്ന പാട്ടുകളെ തോറ്റം പാട്ടുകൾ എന്നാണു പറയുക. തോറ്റം എന്നാൽ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനുമുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടുവരുന്നു. ഒരു തികഞ്ഞ അനുഷ്ഠാനകലയിൽ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കർമ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌. തെയ്യത്തിനു സമാനമായി ദക്ഷിണകേരളത്തിലുള്ള അനുഷ്ഠാനകലയാണു പടയണി.
ഐതിഹ്യം:- ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാ‍രാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല.
നട്ടത്തിറ:- ചില പ്രദേശങ്ങളിൽ തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുൻപേ “നട്ടത്തിറ“ എന്ന അനുഷ്ഠാനം നടത്താറുണ്ട്‌. പൂജകൾ, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി കണ്ടേക്കാം. വെള്ളാട്ടം വെള്ളാട്ടം തെയ്യം നടത്തുന്നതിന്റെ മുന്നോടിയായാണ്‌ വെള്ളാട്ടം നടത്തിവരുന്നത്‌. തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ്‌ വെള്ളാട്ടം നടത്തുന്നത്‌. തെയ്യത്തിന്റെ കൗമാരപ്രായമാണ്‌ വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്.
തോറ്റം പാട്ട് തോറ്റം പാട്ട് തെയ്യത്തിന്റെ ചരിത്രം, അമാനുഷിക ശക്തികൾ എന്നിവ വർണ്ണിക്കുന്ന സ്തോത്രങ്ങളാണിവ. മുഖമെഴുത്ത്‌ നടത്തുമ്പോളും ചമയങ്ങൾ അണിയുമ്പോളും വെള്ളാട്ടത്തിന്റെ സമയത്തും തോറ്റം പാടുന്നതായി കണ്ടുവരുന്നു.
കലശം ചില തെയ്യങ്ങൾ കെട്ടിയാടുമ്പോൾ 'കലശക്കാരൻ' പ്രത്യേക പാദചലനങ്ങളോടെ ഉറഞ്ഞുതുള്ളാറുണ്ട്‌. മീത്ത്‌ ചില തെയ്യങ്ങൾ പ്രസാദമായി ചെറിയ കിണ്ടിയിൽ(മൊന്ത) കള്ള് നൽകാറുണ്ട്‌ - ഇതിനെ ചില സ്ഥലങ്ങളിൽ “മീത്ത്‌“ എന്നു വിളിക്കുന്നു. ആയുധങ്ങൾ തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങൾ, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. വേഷവിശേഷം തെയ്യം കെട്ടിത്തുടങ്ങുന്നു ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധർവനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്‌. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം. ചില തെയ്യങ്ങളുടെ മുടിയിലോ അരയ്ക്കോ തീ പന്തങ്ങളും പിടിപ്പിക്കുന്നു. അവതരണ രീതിയും അനുഷ്ഠാന രീതിയും പ്രാദേശികമായ സമ്പ്രദായത്തെ മുൻ‌നിർത്തിയാണ് . തീയ്യക്കാവിൽ കെട്ടുന്നതുപോലെയായിരിക്കില്ല വാണിയരുടെ കാവിലെ കെട്ട്. . മുഖത്തെഴുത്ത് മുഖത്തെഴുത്ത് ആരംഭം വേറെ വേറെ തെയ്യങ്ങൾക്ക് വേറെ വേറെ മുഖത്തെഴുത്താണ്. അമ്മതെയ്യങ്ങൾക്ക് വെളുത്ത നിറവും രൗദ്രഭാവത്തിലുള്ള തെയ്യങ്ങൾക്ക് ചുവപ്പും ഉപയോഗിക്കുന്നു. നെയ്വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളിൽ കരിപിടിപ്പിച്ച് അതിൽ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾ ഉപയോഗിക്കുന്നു. ചായങ്ങൾ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. മലർന്നുകിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകൾഭാഗത്തിരുന്നാണ് മുഖമെഴുത്തു നടത്തുന്നത്. നത്തുകണ്ണു വെച്ചെഴുത്ത്, പുലിനഖം വെച്ചെഴുത്തു്, കോഴിപുഷ്പം വെച്ചെഴുത്ത് തുട്ങ്ങി പലതരം വെച്ചെഴുത്തുകളുണ്ട്. തലമുറ കൈമാറി വരുന്ന അറിവുകൾ ഉപയോഗിച്ചാണ് മുഖത്തെഴുത്ത് നടത്ട്ഠുന്നത്. വിഷ്ണുമൂർത്തി തെയ്യം ഓരോ തെയ്യത്തിനും വെവ്വേറെ മുഖത്തെഴുത്തുകളുണ്ട്. വിഷ്ണുമൂർത്തിയുടെ മുഖത്തെഴുത്തിനു് ‘’‘ മുച്ചുരുൾ ‘’‘ എന്നും ‘’‘കോഴിപ്പൂ’‘’ എന്നും പേരുണ്ട്. മുച്ചിലോട്ട് ഭഗവതിക്ക് ‘’‘കുട്ടിശ്ശംഖു്’‘’ . മുടി ചില തെയ്യങ്ങൾ 'മുടി' അണിയുന്നതായി കാണപ്പെടുന്നു. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുദങുന്നതിനു പരയും സാമൂഹിക പ്രാധാന്യം ഒരു തികഞ്ഞ ഹൈന്ദവ അനുഷ്ഠാനമായ തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ ‍തെയ്യവും തെളിയിക്കുന്നതു മറ്റൊന്നല്ല.

എന്റെ മക്കള്‍ക്ക്...

അമ്മയ്ക്ക് പ്രായമായി, എന്നോട് ക്ഷമിക്കുക.. എന്നെ മനസിലാക്കുക.. പാത്രങ്ങളും,ഗ്ലാസ്സുകളും തട്ടിയുടയുംബോള്‍ ക്ഷമിക്കുക.. അമ്മയ്ക്ക് കഴ്ചനഷ്ടപ്പെട്ടിരിക്കുന്നു..
എന്റെ മക്കള്‍ ചീത്തപറയരുത്.. ടൈല്‍സിലും,മാര്‍ബിളിലും.. തുപ്പുന്നത് എന്റെ ബുദ്ധികുറഞ്ഞത് കൊണ്‍ടാണു.. അലങ്കാര കല്ല് പതിച്ച വീടിന്‍ അമ്മ അഭംഗിയെങ്കില്‍ ഞാന്‍ മറഞ്ഞിരിക്കാം.......... അമ്മയ്ക്ക് കേള്വി നഷ്ടപ്പെടുന്നുണ്ട്, എനിക്ക് കേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹസിക്കല്ലെ മക്കളെ.... ഒന്നുകൂടി പറഞ്ഞുതരാന്‍ എന്‍റ്- മക്കള്‍ ദയവു കാണിക്കണം.... എന്നെയൊന്നു താങ്ങാന്‍ ദയവുകാട്ടണം എന്റെ മക്കള്‍.. ചെറുപ്പത്തില്‍ അമ്മ കൈ- പിടിച്ചു നടത്തിയപോലെ......... പറഞ്ഞത് തന്നെ വീണ്ടും,വീണ്ടും- പറഞ്ഞെന്നിരിക്കും- എന്റെ മക്കള്‍ ദേഷ്യപ്പെടരുതു.. ചെറുപ്പത്തില്‍ ഒരു ബലൂണിനു.. അതുകിട്ടുവരെ നീ പറഞ്ഞുകൊണ്ടിരുന്നു........ എന്റെ മണം നിങ്ങള്‍ക്ക് പിടിക്കില്ല... അമ്മയ്ക്ക് കുളിക്കാന്നാവത്തതിനാലാണു നിങ്ങളുടെ അതിധികളോട്.. ഞാന്‍ വിവരക്കേട് പറഞ്ഞേങ്കില്‍.. എന്നെ തിരുത്തുക.. ഞാന്‍ മിണ്ടാതിരിക്കാം... തിരക്കിലാണെന്നറിയാം.. എങ്കിലും ഒരുമിനുറ്റെങ്കിലും എന്നോട് സംസാരിക്കണം........... അമ്മ ദൈവത്തെ പ്രാര്‍ത്തിക്കും... എന്റെ മക്കള്‍ക്ക്... നന്മ മാത്രം വരുത്തണമെന്നു..