ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

നേര്



ചില പെണ്‍കുട്ടികള്‍

നോട്ടങ്ങളില്‍ കുപ്പിച്ചില്ലുവെച്ച്‌

ഹൃദയത്തിലേക്ക്‌ എറിഞ്ഞുകൊണ്ടിരിക്കും.

ഒടുവില്‍ തുളവീണ ഹൃദയവുമായി

അരികിലെത്തുമ്പോള്‍

വാക്കുകളില്‍ ആസിഡ്‌ നിറച്ച്‌

ഹൃദയം കത്തിച്ചുകളയും.

അമ്മ



അമ്മിക്കല്ലിലരയുന്ന-
മുളകിന്റെ മണമാണ്-
അമ്മയ്ക്ക്....
അലക്കുകല്ലിന്റെ-
നെഞ്ചെത്തടിയായ്..
എച്ചില്‍ പാത്രങ്ങളുടെ-
ദുര്‍ഗന്ധമായ്...
ഇഴപൊട്ടിയ-
കയറിന്റെ പിരിച്ചിലായ്...
എണ്ണയിടാത്ത കപ്പിയുടെ-
കരച്ചിലായ്...
എരിഞ്ഞടങ്ങുന്നത്-
ഒരു ജന്മമാണ്...

മലയാളം മരിക്കാതിരിക്കട്ടെ...



ഭാഷ ആശയവിനിമയോപാധി എന്നതുപോലെ തന്നെ ഒരു സാംസ്കാരിക മാധ്യമം കൂടിയാണ്‌. മലയാളഭാഷയിലൂടെയാണ്‌ മലയാളിയുടെ സ്വത്വം നിര്‍വചിക്കപ്പെടുന്നത്‌. പക്ഷേ, മലയാളി സ്വന്തം ഭാഷയ്ക്ക്‌ അര്‍ഹിക്കുന്ന സ്നേഹവും ബഹുമാനവും നല്‍കാറില്ല. തമിഴരും ബംഗാളിയും കന്നടക്കാരും ഹിന്ദിക്കാരും അവരുടെ ഭാഷയില്‍ ആത്മാഭിമാനം പുലര്‍ത്തുകയും അതിന്റെ നിലനില്‍പ്പിനുവേണ്ടിപോരാടുകയും ചെയ്യുന്നവരാണ്‌. മലയാളഭാഷയെ അവഗണിക്കുന്നത്‌ മലയാളിതന്നെയാണെന്നു സാരം. ഈ അവഗണന മാതൃഭാഷയുടെ മരണത്തിലേ കലാശിക്കൂ. അതുകൊണ്ട്‌ ഏഴാം ക്ലാസ്സുവരെയെങ്കിലും നമ്മുടെ കുട്ടികള്‍ എല്ലാവിഷയവും മലയാളത്തില്‍ പഠിക്കണം. അനുബന്ധ ഭാഷയായി ഇംഗ്ലീഷും പഠിക്കണം. മാതൃഭാഷയോടുള്ള സ്നേഹം, മറ്റുഭാഷകളോടുള്ള വിരോധത്തില്‍ കലാശിക്കാതിരിക്കാനും അവരുടെ ലോകവീക്ഷണത്തെ കൂടുതല്‍ വിശാലമാക്കാനും ഇത്‌ ഉപകരിക്കും.
തമിഴ്‌- തെലുങ്ക്‌- കന്നട ഭാഷകള്‍ക്ക്‌ അതാതിന്റെ പേരില്‍ സര്‍വകലാശാലകള്‍ ഉണ്ട്‌. എന്നാല്‍ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപപെട്ടിട്ട്‌ 53 വര്‍ഷം കഴിഞ്ഞിട്ടും മലയാളഭാഷയ്ക്കായി ഒരു സര്‍വകലാശാലയില്ലെന്നത്‌ നമ്മുടെ കെടുകാര്യസ്ഥതയല്ലെങ്കില്‍ മറ്റെന്താണ്‌.!! മലയാളിയുടെ ആത്മാഭിമാനമില്ലായ്മയും അസംഘടിത രീതിയുമാണ്‌ ഈ ദുസ്ഥിതിയ്ക്കടിസ്ഥാനം. നമ്മുടെ ഭാഷയുടെ ഊര്‍ജ്ജവും സംക്രമണശക്തിയും വരും തലമുറയ്ക്ക്‌ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ നമുക്ക്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കാം.. 

ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

നമ്മുടെ സ്വന്തം പക്ഷികള്‍



പ്രപഞ്ചവും പ്രപഞ്ചത്തിലെ വസ്തുവകകളും മനുഷ്യനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് എന്ന വാദം ആധുനികകാലത്തും മാറാതെ നില്‍ക്കുന്നതിന് തെളിവാണ്  പ്രകൃതിയോട് ആധുനിക മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ . എന്നാല്‍ സമസ്ത ചരാചരങ്ങള്‍ക്കും അവകാശപ്പെട്ടതാണ് പ്രകൃതിയിലെ ഓരോ വസ്തുകളും എന്ന് നമ്മെ കാലാകാലങ്ങളില്‍ ഓര്‍മ്മി്പ്പിക്കുന്ന പ്രവാചകതുല്യരായവരുടെ പ്രവര്‍ത്തനമാണ് ആധുനിക ഉപഭോഗസംസ്‌കാരത്തിലും ജീവജാലങ്ങളുടെയും പ്രകൃതിയുടെയും നാശത്തിന് തടസ്സമായി നില്‍ക്കുന്നത്. ഇതരജീവജാലങ്ങളുടെ സഹായമില്ലാതെ തനിക്ക് നിലനില്‍പ്പില്ലെന്ന് ആദിമമനുഷ്യന്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ക്രൂരജന്തുക്കളെപ്പോലും ഇണക്കി അവയെ അരുമകളുടെ ലോകത്തിലേക്ക് അവയെ പ്രതിഷ്ഠിക്കാന്‍ ഇടയാക്കിയത്. പിന്നീട് അത് അവയെക്കുറിച്ചുള്ള പഠനത്തിലൂടെ മനുഷ്യന്‍ തന്നെക്കുറിച്ചുപം പ്രപഞ്ചത്തെക്കുറിച്ചും അറിയാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രവാചകതുല്യമായ പ്രവര്‍ത്തനത്തിലൂടെ ജീവജാലത്തെ അറിയാന്‍ ശ്രമിച്ച മഹാനാണ് പ്രശസ്തപക്ഷിനിരീക്ഷകനായ ഡോ. സലീം അലി.
ഈ മഹാന്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അനന്തര തലമുറയക്ക് എത്രമാത്രം പ്രചോദനകരമായിരുന്നു എന്നു തെളിയിക്കാന്‍ പോന്നതാണ് അടുത്തകാലത്ത് പുറത്തിറങ്ങിയ‘Birds of Kerala- Status and distribution’. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പക്ഷിനിരീക്ഷകരുടെ അശ്രാന്തനിരീണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് അന്തര്‍ദേശീയ നിലവാരത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം. പക്ഷിനിരീക്ഷകരും ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവരുമായ  സി സതീഷ്‌കുമാര്‍ , പ്രവീണ്‍ ജെ, മുഹമ്മദ്ജാഫര്‍ പാലോട്ട്, പി ഒ നമീര്‍ എന്നിവര്‍ രചിച്ച ഗ്രന്ഥത്തിന് ബോംബേ നാച്ചുറല്‍ ഹിസ്റ്ററി ഡയറക്ടറായ ആസാദ് റഹ്മാനിയുടെ പ്രൗഢമായ അവതാരിക ആധികാരികതയ്ക്കുള്ള അഗീകാരംതന്നെയാണ്.
ഡോ. സലിം അലി തയ്യാറാക്കിയ ‘കേരളത്തിലെ പക്ഷികള്‍ ‘ ( 1969 ) എന്ന ഗ്രന്ഥത്തിന് 1984 ലും 1993-99ലും ഉണ്ടായ പുനപ്രസിദ്ധീകരണങ്ങളുടെ ചുവടുപിടിച്ചാണ് ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിനെ പക്ഷിആവാസമേഖലകളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിച്ച് നടത്തിയ നിരീക്ഷണങ്ങളുടെ ഫലമായി 453 പക്ഷിവിഭാഗങ്ങളെ കുറിച്ചുള്ള പഠനമായി ഈ ഗ്രന്ഥം മാറുന്നു. ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്ത് കേരളപക്ഷിനിരീക്ഷണ ചരിത്രവും കേരളത്തില്‍ പ്രവര്‍ത്തിച്ച പ്രമുഖരായ പക്ഷിനിരീക്ഷകരുടെ ചരിത്രവും വിശദമായി നല്‍കിയിരിക്കുന്നു.തുടര്‍ന്ന് കേരളത്തിലെ പ്രകൃതിക്കും കാലാവസ്ഥക്കും ഉണ്ടായ മാറ്റവും പഠനവിധേയമാക്കിയതിനു ശേഷം പ്രമുഖ പക്ഷിവര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള വിവരണവും നല്‍യിരിക്കുന്നത് കേരളത്തെക്കുറിച്ചുള്ള അറിവു തന്നെയായി മാറുന്നുണ്ട്. വര്‍ഗ്ഗവും ആവാസകേന്ദ്രവും തിരിച്ച് പക്ഷികളുടെ വിവരണം നല്‍കിയിരിക്കുന്നത് ഓരോ മേഖലയിലെ പക്ഷികളെക്കുറിച്ചറിയാന്‍ ഏറെ സഹായകരമാകുന്നു. പറക്കും കത്രിക, തവിടന്‍ കത്രിക, വലിയ വാലുകുലുക്കി, മഞ്ഞ വാലുകുലുക്കി എന്നിങ്ങനെ നാടന്‍ പേരുകളും സാമ്യങ്ങളും നല്‍കിയുള്ള വിവരണം പക്ഷിനിരീക്ഷകരല്ലാത്തവര്‍ക്കു പോലും ഈ മേഖലയില്‍ താത്പര്യം ജനിപ്പിക്കാന്‍ പര്യാപ്തമാണ്. സ്വഭാവം, ആവാസ സ്വഭാവം, ഉത്പാദനം, വര്‍ദ്ധനവ്, മാറ്റങ്ങള്‍ എന്ന രീതിയിലാണ് ഓരോ പക്ഷികളെയും സമഗ്രമായി അവതരിപ്പിച്ചിട്ടുള്ളത്.
    പക്ഷിനിരീണത്തോടൊപ്പം ഫോട്ടോഗ്രാഫിയിലും അതീവനിപുണത പ്രകടിപ്പിക്കുന്ന ഗ്രന്ഥകര്‍ത്താക്കള്‍ എടുത്തിരിക്കുന്ന പക്ഷികളുടെ ചിത്രങ്ങള്‍ അതീവ സൂക്ഷ്മതയോടെയും ഗുണനിലവാരത്തോടെയും അച്ചടിച്ചിരിക്കുന്നു. അതിനു ലഭിച്ച അംഗീകാരമാണ് ഫെഡറേഷന്‍ ഓഫ്് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് മികച്ച നിര്‍മ്മാണ മികവിന് നല്‍കിയ പുരസ്‌കാരം. പക്ഷിനിരീക്ഷകര്‍ക്കു മാത്രമല്ല ജന്തുശാശാസ്ത്രപഠനം നടത്തുന്നവര്‍ , അധ്യാപകര്‍ , വിദ്യാര്‍ഥികള്‍ തുടങ്ങി ജന്തുശാസ്ത്രമേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും ആധികാരികരേഖയും ഉത്തമമാതൃകയും ആക്കാവുന്ന ഈ ഗ്രന്ഥത്തിന്റെ രചയിതാക്കള്‍ മലയാളികള്‍ ആണെന്നത് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനത്തിന് വകനല്‍കുന്നു.

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

ഇരകള്‍



ചിതറിത്തെറിക്കുന്നെന്‍
കവിതകള്‍-
ചോരയും മാംസാവുമായി...
അടിതെറ്റിവീണ-
വഴിയാത്രികന്റെ തലയില്‍
കയറിയിറങ്ങി.......
പാഞ്ഞുപോകുന്നു..
വണ്ടിച്ചക്രങ്ങള്‍...
ചിതറിയ-
ചോരയും,മാംസവും..
ക്യാമറയിലാക്കുന്നു..
ആത്മാവിലിരുട്ടു-
മൂടിയ മനുഷ്യജന്മങ്ങള്‍...
തെരുവുനായ്ക്കള്‍..
പച്ചമാംസം കടിച്ചെടുത്ത്-
ചോരനക്കിയോടുന്നു..
മനുഷ്യനും നായ്ക്കളും..
ഒരുപോലെയാകുന്നു...
മ്രുതിയിലേക്ക്-
തുറന്ന കണ്ണുകളില്‍-
നോക്കി ചിരിയൊതുക്കുന്നു-
പൊയ്മുഖങ്ങള്‍...
ഇരുളിലൊരു -
മലിന വാഹനം..
കിതച്ചെത്തി-
വൈദ്യുതിയില്‍ കത്തിച്ച്-
ചാരമാക്കുന്നു....
ഒടുവില്‍
വെണ്‍ചുവരില്‍-
നാലു ചട്ടയ്ക്കുള്ളില്‍-
അടച്ചുവെക്കുന്നു-
ഓര്‍മ്മകള്‍....
പിന്നെ മാറാലകെട്ടി-
ഇരപിടിക്കാന്‍ -
കാത്തിരുന്ന ചിലന്തിയുടെ്‌
നിഴലാകുന്നു...
കൈയിലെ ക്യമറയുമായി...
നിങ്ങളും അടുത്ത-
ഇരയെ തേടി നടക്കുക...


ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

വാര്‍ദ്ധക്യ ദിനം; ഒരു ഓര്‍മ്മപ്പെടുത്തല്‍



ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് , കടന്നു പോയപ്പോള്‍ എത്ര പേരറിഞ്ഞു അന്ന് വൃദ്ധരുടെ ദിനമാണെന്ന്? അല്ല വൃദ്ധര്‍ക്കും ദിനമോ എന്ന് ഓര്‍ക്കുന്നുണ്ടാകാം അല്ലേ... പല ആഘോഷദിനങ്ങളുടെ ഒരു ആകെത്തുകയാണല്ലോ ഇന്നു നമ്മുടെ കേരളം. സൌഹൃദങ്ങള്‍ക്ക് ദിനം, പ്രണയിക്കാന്‍ ദിനം, അമ്മയെ സ്നേഹിക്കാന്‍ ദിനം, അച്ഛനെ ഓര്‍ക്കാന്‍ ദിനം, പക്ഷേ ഈ പൊള്ളയായ വാക്കുകള്‍ക്കപ്പുറം എത്ര പേരുണ്ടാകും ഈ ദിവസങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുന്നതായി. പലരും ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്, ഒരു പ്രത്യേക ദിനം വേണോ വയസായ മാതാപിതാക്കളെ സ്നേഹിക്കാന്‍, അല്ലെങ്കില്‍ ഭാര്യയ്ക്ക് സമ്മാനം വാങ്ങാന്‍, അതുമല്ലെങ്കില്‍ കാമുകിയ്ക്ക് തന്‍റെ പ്രണയം നല്‍കാന്‍... ശരി... നമ്മളില്‍ എത്ര പേരുണ്ടാകും സന്തോഷത്തോടെ "ഡേ" എന്ന പരിഹാസ്യതയെ മാറ്റി നിര്‍ത്തി എന്നും ആഘോഷമാക്കുന്നവര്‍.?

എന്‍റെ നാട്ടിലെ വീട്ടിനടുത്ത് ഒരു അമ്മിണിയമ്മയുണ്ട്, ഒരു എഴുപതു വയസ്സില്‍ കൂടും പ്രായം. തീരെ മെലിഞ്ഞ്, കുനിഞ്ഞ്, എല്ലു പോലെയായ ഒരു അമ്മ. മകനും ഭാര്യയ്ക്കുമൊപ്പമാണു, താമസം. മകന്‍റെ ഭാര്യ വളരെ ചെറുപ്പമാണ്, പക്ഷേ ആ വയസ്സായ അമ്മ ആ വീട്ടിലെടുക്കുന്ന പണികള്‍ ആ പ്രദേശത്ത് മറ്റാരും എടുക്കാത്തതു പോലെയാണ്. എല്ലുമുറിയെ പണി എടുത്താലും നല്ലതു പറയാന്‍ ആരുമില്ല താനും. അമ്മയുടെ കൂടെ ഒന്ന് ആശുപത്രിയില്‍ ചെല്ലാനോ, ചെന്നില്ലെങ്കിലും ആവശ്യത്തിനു കാശു കൊടുക്കാനോ മക്കള്‍ക്ക് താല്‍പ്പര്യമില്ല. ഭക്ഷ്ണം കഴിക്കേണ്ട സമയം കഴിഞ്ഞാലും അമ്മ ഭക്ഷണം കഴിചുവോ എന്ന് മകന്‍ പോലും അന്വേഷിക്കുകയുമില്ല. വളരെ വേദനയോടെ ആ അമ്മയതു പറയുമ്പോള്‍ പലപ്പോഴും മിഴികള്‍ നിറയാറുണ്ട്. വളരെയധികം ജോലികള്‍ ചെയ്ത് ഒരുപാട് കഷ്ടപ്പെറ്റാണ്, മക്കളെ എന്തിനും പോരുന്ന ഈ നിലയിലെത്തിച്ചത് എന്ന് അമ്മ പറയാതെ പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ട്...

ഇത് ഒരു അമ്മയുടേയോ അച്ഛന്‍റേയോ വേദനയല്ല, ഇതുപോലെ അനേകം അമ്മമാര്‍ പലയിടത്തുമുണ്ട്. പറക്കമുറ്റിയ മക്കള്‍ തന്നില്‍ നിന്ന് അകലുന്ന വേദന പല മാതാപിതാക്കളും വേദനയോടെ അമര്‍ത്തി വയ്ക്കുകയാണിപ്പോള്‍. ഇങ്ങന്യൊക്കെ അവരോടു പെരുമാറുന്ന നമ്മുടെ സമൂഹത്തില്‍ എന്താണു ഈ വൃദ്ധദിനം മുന്നോട്ടു വയ്ക്കുന്നത്.

ഉള്ളു പൊള്ളയായ കുറെ പരസ്യവാചകങ്ങളല്ലാതെ?

ഇവിടെ ആഘോഷങ്ങളും സ്പെഷ്യല്‍ "ഡേ"കളും വര്‍ദ്ധിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യം എന്നതിലുപരി കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടവരുടെ തീരുമാനമാണ്.

കാരണം അത് അവരുടെ ആഘോഷമാണ്. വാലെന്‍റൈന്‍സ് ഡേയില്‍ വിറ്റു പോകുന്ന ആശംസാ കാര്‍ഡുകളുടേയും സമ്മാനങ്ങളുടേയും കണക്കുകള്‍ നമ്മെ അമ്പരപ്പിക്കും. ഈ സ്ഥാപിത കച്ചവട താല്‍പ്പര്യങ്ങളുടെ മുഖം മൂടി അഴിച്ചു കാണിക്കാനുള്ള മറ്റൊരു ഉദാഹരണമാണ്, ഈ അടുത്തിടയായി നമ്മള്‍ ആഘോഷിച്ചു തുടങ്ങിയ അക്ഷയ തൃതീയ എന്ന ദിനം. വൈശാഖമാസത്തിലെ തൃതീയയാണ്, അക്ഷയ തൃതീയയായി നമ്മള്‍ കണകാക്കുന്നത്. അന്നേ ദിവസം ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സ്വര്‍ണക്കടക്കാരാണ്. അന്ന് ലഭിയ്ക്കുന്നതൊന്നും ക്ഷയിക്കില്ല എന്ന വിശ്വാസം ഉപഭോക്താക്കള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച് അവര്‍ സ്വന്തം അന്നത്തിനുള്ള വഴി തേടുന്നു.

നമ്മള്‍ വൃദ്ധരുടെ കാര്യമാണു പറഞ്ഞു വന്നത്...

ഈ അടുത്ത് പത്രങ്ങളില്‍ ഇടയ്ക്കിടക്ക് വാര്‍ത്തകള്‍ വരുന്നത് വായിച്ചാല്‍ എന്താണു ഇത്തരം ദിവസങ്ങള്‍ നമ്മള്‍ ആഘോഷിക്കുന്നതെന്ന് തോന്നിപ്പോകും. നോക്കാനാരുമില്ലാതെ അമ്മയെ കട്ടിലില്‍ കെട്ടിയിട്ടു, അച്ഛനെ പുറത്താക്കി എന്നൊക്കെ... പലയിടത്തും അയല്‍ക്കാര്‍ വരെ ഈ സങ്കടാവസ്ഥ മനസ്സിലാക്കുന്നത് പുഴു വരെ അരിയ്ക്കുന്ന സ്ഥിതിയിലെത്തിക്കഴിഞ്ഞാകും. പലയിടങ്ങളും നല്ല വിദ്യാഭ്യാസമുള്ളവരാണു മക്കള്‍, പക്ഷേ ഭക്ഷ്ണം പോലും നല്‍കാതെ അവര്‍ തനിച്ചാക്കപ്പെടുന്നു.

എന്താണു യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുന്നത്?

ഒരു കുട്ടിയെ പ്രസവിച്ചു വളര്‍ത്തിയെടുക്കുന്നത് ഒരിക്കലും നിസ്സാരമല്ല, ഒടുവില്‍ സ്വന്തമായി ജോലിയും ഭാര്യയും കുട്ടികളുമൊക്കെ ആകുമ്പോള്‍ സ്വന്തം അമ്മയെ സൌകര്യപൂര്‍വ്വം പല മക്കളും മറക്കുന്നു, വിദേശങ്ങളിലുള്ള മക്കള്‍ വീട്ടില്‍ മാതാപിതാക്കള്‍ക്ക് ആതുര ശുശ്രൂഷ സേവനങ്ങളൊരുക്കി വരവ്, വല്ലപ്പോഴുമാക്കുന്നു, ചിലര്‍ വൃദ്ധ സദനങ്ങളില്‍ കൊണ്ടു തള്ളുന്നു, പക്ഷേ ആശ്ചര്യമെന്നു പറയട്ടെ ഇവരെല്ലാം കാണും വാര്‍ദ്ധക്യ ദിനം ഗംഭീരമായി ആഘോഷിക്കാന്‍, എന്തിനാണു ഇത്തരമൊരു പ്രഹസനം എന്നത് നാം ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതല്ലേ..

വൃദ്ധ ദിനത്തിന്, ഒരു ദിവസം ഓഫീസില്‍ നിന്ന് ലീവെടുത്ത് സ്വന്തം അമ്മയ്ടൊത്ത് അല്ലെങ്കില്‍ അച്ചനോടൊപ്പം ഒരു ദിവസം ചിലവഴിക്കാനായാല്‍ അതല്ലേ അവര്‍ക്കു കൊടുക്കാനാകുന്ന ഏറ്റവും നല്ല സമ്മാനം. അതായിരിക്കില്ലേ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിനം.

സ്വന്തം കുട്ടികളെ ഡേ കെയറില്‍ അക്കി ജോലിയ്ക്കു പോകുന്നവരാണ്, ഇന്നത്തെ തലമുറ, പക്ഷേ അവരറിയുന്നുണ്ടൊ, ബഹളക്കാരായ കുട്ടികളെ സിറപ്പ് കൊടുത്ത് ഉറക്കി കിടത്തി മാതാപിതാക്കള്‍ തിരികെ വരാറാകുമ്പോഴേക്കും ഉണര്‍ത്തി ഫ്രെഷ് ആക്കി വിടുന്ന രീതിയാണെന്നത്(ഒരു വിദേശ സുഹൃത്ത് പറഞ്ഞത്), ഒന്നു പറയട്ടെ, ഇവിടെ എന്താണു നമുക്ക് നഷ്ടപ്പെടുന്നത്, വയസ്സാകുന്ന നമ്മുടെ മാതാപിതാക്കളുടെ വാത്സല്യം മാത്രമല്ല, നമ്മളുടെ കുഞ്ഞു കുട്ടികളുടെ ചൊടിയും ചൂരുമാണ്. ഒരുപക്ഷേ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ആ കുട്ടിയെ നോക്കാന്‍ ഉണ്ടെങ്കില്‍ ആ കുട്ടിയുടെ ജീവിതത്തിന്‍റെ താളം എങ്ങനെ കണ്ടു മാറിയേനേ... പക്ഷേ ആരും അത് ഓര്‍ക്കാറില്ല, അല്ലെങ്കില്‍ ആരും അത് ഓര്‍ക്കാന്‍ ശ്രമിക്കാറില്ല.

ദിനങ്ങളെല്ലാം ആഘോഷിക്കപ്പെടേണ്ടതു തന്നെ, പക്ഷേ ആഗോളവത്കരണത്തിന്‍റേയോ കച്ചവടഭീമന്‍മാരുടേയോ വര്‍ണപകിട്ടുകള്‍ക്കു മുന്നില്‍ സ്വയം ആളു കാണിക്കാനുള്ള സാമര്‍ത്ഥ്യമായി പോകരുത് അത്, മറിച്ച് നമ്മളെ കാത്ത് വഴിയോരത്തു നില്‍ക്കുന്ന ഒരമ്മയുടേയോ, തെറ്റു കാണുമ്പോള്‍ ശാസിച്ച് നേര്‍ വഴി നടത്തുന്ന അച്ഛന്‍റേയോ ഓര്‍മ്മകള്‍ക്കു മുന്നിലാകണം. അവര്‍ക്കായി ഒരു ദിനം കൊടുത്തു കൊണ്ടാകണം. ഇതൊക്കെയേ നമുക്ക് കാത്തു വയ്ക്കാനുള്ളൂ, നമ്മുടെ ഭാവി തലമുറയ്ക്ക് കാണിച്ചു കൊടുക്കാനും. കാരണം ഇന്നത്തെ പച്ച പ്ലാവില നാളെ എങ്കിലും പഴുക്കും.... 

ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

ഈ അറിവുകള്‍ നിങ്ങള്‍ക്കുണ്ടോ? സൈബര്‍ വലിയില്‍ കുടുങ്ങാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍

ചില വെബ്‌സൈറ്റുകളുപയോഗിച്ച്‌ ഫോണ്‍കോള്‍ ചെയ്യാനാകും. ഈ വെബ്‌സൈറ്റ്‌ ഓപ്പണ്‍ ചെയ്‌തശേഷം ഏത്‌ നമ്പറിലേക്കാണ്‌ ഫോണ്‍ കോള്‍ പോകേണ്ടത്‌ എന്ന്‌ ടൈപ്പുചെയ്യുക. പിന്നീട്‌ വെബ്‌സൈറ്റ്‌ ലഭ്യമാക്കുന്ന ഫോണ്‍ നമ്പറിലേക്ക്‌ സ്‌കൈപ്പ്‌ ഉപയോഗിച്ച്‌ കോള്‍ ചെയ്‌താല്‍, ഇങ്ങനെ ലഭിക്കുന്ന കോളിന്റെ ഉറവിടം കണ്ടെത്തുക അത്രയൊന്നും എളുപ്പമുളള കാര്യമല്ല. ഇതുപോലെ ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം വെബ്‌സൈറ്റുകള്‍ ലഭ്യമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്‌.

ഇതു മനസ്സിലാക്കി ഇനി ഇങ്ങനെയൊന്നു ശ്രമിച്ചുനോക്കാം, തട്ടിപ്പിന്റെ രീതിയൊന്നു മാറ്റി പഠിക്കാം എന്നൊന്നും ചിന്തിച്ചേക്കരുത്‌. ഇന്ത്യയുടെ 'സൈബര്‍ സുരക്ഷാ സംവിധാനം' 24 മണിക്കൂറും കഴുകന്‍ കണ്ണുകളുമായി നോക്കിയിരിക്കുന്നുണ്ട്‌ എന്ന്‌ ഓര്‍ക്കുക.

നമ്മുടെ നാട്ടിലെ ഇന്റര്‍നെറ്റ്‌ കഫേകളില്‍ ഇപ്പോഴും ഐഡന്റിറ്റി കാര്‍ഡുകള്‍ കാണിക്കാതെ നെറ്റ്‌ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്‌. എത്ര ഉന്നത വ്യക്‌തിയായാലും എത്ര വലിയ സുഹൃത്തായാലും സഹോദരങ്ങളായാല്‍ പോലും പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്ന സമയം, ദിവസം ഇവയും ഐഡന്റിറ്റി കാര്‍ഡ്‌ നമ്പറും പേരും അഡ്രസും എഴുതിവയ്‌ക്കുന്നത്‌ നന്നായിരിക്കും. പൊതു കമ്പ്യൂട്ടറുകള്‍ (ചില ഓഫീസുകളില്‍ ഒന്നോ രണ്ടോ കമ്പ്യൂട്ടറുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക/ ഇന്റര്‍നെറ്റ്‌ കഫേയില്‍ പല കസ്‌റ്റമേഴ്‌സ് വന്നുപോകുന്നു) ഉപയോഗിച്ച്‌ പണമിടപാടുകള്‍ നടത്താതിരിക്കുക. നിങ്ങളുടെ ഇ-മെയിലുകളില്‍ വരുന്ന ലിങ്കുകള്‍ വേണ്ടത്ര ശ്രദ്ധയോടെ വായിച്ച്‌ ബോധ്യപ്പെട്ട ശേഷം മാത്രം ക്ലിക്ക്‌ ചെയ്യുക. നെറ്റ്‌-ബാങ്കിംഗ്‌ ഉപയോഗിക്കുന്നവര്‍ യൂസര്‍ നെയിമും പാസ്‌വേഡും വെബ്‌സൈറ്റിലുളള വെര്‍ച്ച്വല്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യണം.

പ്രൈവറ്റ്‌ ബാങ്കുകളില്‍ ചിലവ ഇ-മെയിലിലൂടെയും എസ്‌.എം.എസിലൂടെയും കസ്‌റ്റമേഴ്‌സിനെ അക്കൗണ്ട്‌ വിവരങ്ങള്‍ അറിയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍, ഇങ്ങനെ വരുന്ന ഇ-മെയിലുകള്‍ക്കും എസ്‌.എം.എസുകള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പും എ.ടി.എം പാസ്‌വേര്‍ഡ്‌ തട്ടിപ്പുമെല്ലാം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്‌ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പിനിരയാകാതെ രക്ഷപെടാം.

എ.ടി.എം കാര്‍ഡില്‍ നിന്ന്‌ നിങ്ങളറിയാതെ പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന്‌ മനസ്സിലായാല്‍ നേരിട്ട്‌ ബാങ്കില്‍ പോയി അധികൃതര്‍ക്ക്‌ പരാതി നല്‍കുക. എ.ടി.എമ്മിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിശ്‌ചിത ദിവസങ്ങള്‍ മാത്രമാണ്‌ സൂക്ഷിക്കുക. ബാങ്കില്‍ നിങ്ങള്‍ മൊബൈല്‍ നമ്പറും അപേക്ഷയും നല്‍കിയാല്‍ എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിച്ച തീയതി, സമയം എസ്‌.എം.എസ്‌ അലേര്‍ട്ടിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. പണം നഷ്‌ടപ്പെട്ടാല്‍ രണ്ട്‌ മാസത്തിനുളളില്‍ ബാങ്കിലും പോലീസിലും പരാതിപ്പെടുന്നത്‌ എഫ്‌.ഐ.ആറിന്‌ സഹായമാവും. തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ ബാങ്ക്‌ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

ചില എ.ടി.എം കൗണ്ടറുകള്‍ക്കുളളില്‍ കസേരയിട്ട്‌ സെക്യൂരിറ്റികള്‍ ഇരിക്കുന്നത്‌ കാണാം. ഇത്‌ കാലാവസ്‌ഥയെ അതിജീവിക്കാനാണെന്നിരിക്കെ, എ.ടി.എം സുരക്ഷാ നിര്‍ദ്ദേശത്തില്‍ പറയുന്നത്‌ പണം പിന്‍വലിക്കുമ്പോള്‍ കസ്‌റ്റമര്‍ മാത്രമേ എ.ടി.എം കൗണ്ടറുകളില്‍ ഉണ്ടാകാവൂ എന്നാണ്‌. സെക്യൂരിറ്റി നല്ലവനോ കുറ്റവാളിയോ ആവാം. ആയതിനാല്‍ സുരക്ഷാ വീഴ്‌ചയുണ്ടാകാതിരിക്കാന്‍ ഇക്കാര്യം ബാങ്കുകളുടെ ശ്രദ്ധയില്‍പ്പെടണം. ചിലര്‍ക്ക്‌ എ.ടി.എം ഉപയോഗിക്കുന്നതിന്‌ പാസ്‌വേഡ്‌ ടൈപ്പ്‌ ചെയ്യാന്‍ അറിയില്ല എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌ അധികൃതര്‍ പുതിയ അക്കൗണ്ട്‌ ചേരുന്ന കസ്‌റ്റമര്‍ക്ക്‌ ഒരു ചെറിയ എ.ടി.എം ട്രെയിനിംഗ്‌ കൊടുക്കുന്നത്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവും.

എ.ടി.എം കാര്‍ഡിന്റെ കവറില്‍ ചിലര്‍ പിന്‍ നമ്പര്‍ എഴുതിവയ്‌ക്കുന്നതും കണ്ടിട്ടുണ്ട്‌. ഇതൊഴിവാക്കുന്നതും പണം നഷ്‌ടപ്പെടാതിരിക്കാന്‍ നിങ്ങളെ സഹായിക്കും. സ്വന്തം എ.ടി.എം കാര്‍ഡ്‌ മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ കൊടുക്കാതിരിക്കുക. പിന്‍ നമ്പര്‍ രഹസ്യമായിരിക്കേണ്ട ഒന്നാണ്‌. അത്‌ നിങ്ങളുടെ സ്വകാര്യസ്വത്താണ്‌. ഒപ്പം സ്‌ത്രീയെന്ന നിലയില്‍ ഒരു ആവശ്യം കൂടി മുന്നോട്ടു വയ്‌ക്കുകയാണ്‌. എല്ലാ ജില്ലയിലും സൈബര്‍ സെല്ലുകളില്‍ വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗം ആവശ്യമാണ്‌.

നിങ്ങള്‍ക്കും പ്രതികരിക്കാം.. താഴേക്ക്‌ സ്‌ക്രോള്‍ ചെയ്യുക..

വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

.


മണവും മനുഷ്യനും
രണ്ടുതരമുണ്ട്..........
നല്ലതും,ചീത്തയും.
നല്ല മണവും,നല്ല മനുഷ്യരും-
ഹ്രദയത്തോട് ചേര്‍ന്ന് നില്കും............
ചീത്ത മണവും,മനുഷ്യനും-
നമ്മെ അസ്വസ്ഥമാക്കും.........
കുട്ടിക്കാലത്ത് എനിക്കിഷ്ടം-
അമ്മയുടെ മണമായിരുന്നു.......
അച്ഛനു ചാരായത്തിന്റെ-
മണമായിയിരുന്നു....
മുതിര്‍ന്നപ്പൊള്‍ ഞാന്‍-
അച്ഛന്റെ മണം ഇഷ്ടപ്പെട്ട് തുടങി....
ആ മണം എന്നെ ഉന്‍മത്തനാക്കി.....
പതിയെ ഞാനും അച്ഛന്റെ വഴിയെ...
ഒടുക്കം ,
മൂക്കില്‍ രണ്ടു പഞ്ഞിക്കഷണം വച്ചു-
ഡോക്ടര്‍ എന്റെ മണക്കനുള്ള
അവകാശം നിഷേധിച്ചു..........
രാമച്ചത്തിന്റെ മണം
കാറ്റില്‍ പരത്തി യാത്രയായി...
ഞാനും എന്റെ മണവും.

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

കണ്ണ്



നീലാകാശത്തെയും,
പൂക്കളെയും,
നക്ഷത്രങളെയും,
മഴവില്ലിനെയും,
മനസിലേക്ക് പകര്ത്തുന്ന...
ക്യാമറയാണ്,
കണ്ണ്.........
മനസിന്റെ സങ്കടങളെ..
കണ്ണീരിലൂടെ ഒഴുക്കികളയുന്ന,
ഗംഗയാണ്...കണ്ണ്...
കണ്ണ്..നിര്മ്മലമാണ്..
മനസിന്റെ കളങ്കതെ,
മറച്ചുവെക്കാനറിയില്ല..
കണ്ണിന്...
കണ്ണില് നോക്കാത്തവന്‍..
കാപട്യക്കാരനാണ്..
കണ്ണിറുക്കികാണിച്ച്..
പ്രണയിനിയെ..
പ്രണയം അറിയിച്ച്..
സ്വന്തമാക്കാം.....
അപ്രിയ സത്യത്തെ..
കണ്ണടക്കാതെ മറയ്ക്കാന്‍..
കഴിയില്ല....
കണ്ണു മനസിന്റെ ..
കണ്ണാടിയാണു.........

ഉവ്വോ......


സന്തോഷം
മധുരമായതുകൊണ്ടാവാ-
കണ്ണീരില്‍
ഉപ്പ് കലര്‍ത്തിയത്...
ചിരിക്കുബോള്‍
കണ്ണ്ചെറുതാവുന്നത്-
മനസിലെ ദുഃഖം
കണ്ണിലൂടെ
പുറത്തുകാണാതിരിക്കാന്നാവാം ..
ഒരു കണ്ണിറുക്കി
പ്രണയം -
അറീക്കുന്നത് നിന്നെഞാന്‍ -
കണ്‍മണിപോലെ -
കാക്കാം എന്നാകാം ....
പ്രണയിനിയെ ആദ്യമായ്-
തൊടുബോള്‍ വിറക്കുന്നത്-
അപകടത്തില്‍ ചാടരുതെന്ന്-
മനസു വിലക്കുന്നതാവാം ....

ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

നേര്‍ക്കഴ്ച



ഡ്രോയിംഗ് റൂമിലെ ബ്രഷ്-
എന്നോട് പറഞ്ഞു-
നീ എന്നെ കൈയിലെടുക്കുക......
ചായക്കൂട്ടില്മുക്കി..
കേന്വാസില്‍,
ചുവപ്പ് പടര്ത്തുക.
നീളന്മുടി വരക്കുക..........
ചതഞ്ഞ ചുണ്ട്.........
ജീവനറ്റ കണ്ണ്...........
നഗ്നമാക്കപ്പെട്ട മാറ്........
കവര്ന്നെടുത്ത കന്യകാത്വം..
പൂര്ണ്ണമാകുബോള്‍..
ബ്രഷ് കിതക്കുന്നുണ്ടായിരുന്നു..
മനസിലായോ നിനക്ക്?
ഇതൊരു മലയാളിപെണ്ണിന്റെ..
നേര്ക്കാഴ്ചയാണ്.....
അത്യന്താധുനിക ചിത്രമല്ല...