ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

വാര്‍ദ്ധക്യ ദിനം; ഒരു ഓര്‍മ്മപ്പെടുത്തല്‍



ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് , കടന്നു പോയപ്പോള്‍ എത്ര പേരറിഞ്ഞു അന്ന് വൃദ്ധരുടെ ദിനമാണെന്ന്? അല്ല വൃദ്ധര്‍ക്കും ദിനമോ എന്ന് ഓര്‍ക്കുന്നുണ്ടാകാം അല്ലേ... പല ആഘോഷദിനങ്ങളുടെ ഒരു ആകെത്തുകയാണല്ലോ ഇന്നു നമ്മുടെ കേരളം. സൌഹൃദങ്ങള്‍ക്ക് ദിനം, പ്രണയിക്കാന്‍ ദിനം, അമ്മയെ സ്നേഹിക്കാന്‍ ദിനം, അച്ഛനെ ഓര്‍ക്കാന്‍ ദിനം, പക്ഷേ ഈ പൊള്ളയായ വാക്കുകള്‍ക്കപ്പുറം എത്ര പേരുണ്ടാകും ഈ ദിവസങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുന്നതായി. പലരും ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്, ഒരു പ്രത്യേക ദിനം വേണോ വയസായ മാതാപിതാക്കളെ സ്നേഹിക്കാന്‍, അല്ലെങ്കില്‍ ഭാര്യയ്ക്ക് സമ്മാനം വാങ്ങാന്‍, അതുമല്ലെങ്കില്‍ കാമുകിയ്ക്ക് തന്‍റെ പ്രണയം നല്‍കാന്‍... ശരി... നമ്മളില്‍ എത്ര പേരുണ്ടാകും സന്തോഷത്തോടെ "ഡേ" എന്ന പരിഹാസ്യതയെ മാറ്റി നിര്‍ത്തി എന്നും ആഘോഷമാക്കുന്നവര്‍.?

എന്‍റെ നാട്ടിലെ വീട്ടിനടുത്ത് ഒരു അമ്മിണിയമ്മയുണ്ട്, ഒരു എഴുപതു വയസ്സില്‍ കൂടും പ്രായം. തീരെ മെലിഞ്ഞ്, കുനിഞ്ഞ്, എല്ലു പോലെയായ ഒരു അമ്മ. മകനും ഭാര്യയ്ക്കുമൊപ്പമാണു, താമസം. മകന്‍റെ ഭാര്യ വളരെ ചെറുപ്പമാണ്, പക്ഷേ ആ വയസ്സായ അമ്മ ആ വീട്ടിലെടുക്കുന്ന പണികള്‍ ആ പ്രദേശത്ത് മറ്റാരും എടുക്കാത്തതു പോലെയാണ്. എല്ലുമുറിയെ പണി എടുത്താലും നല്ലതു പറയാന്‍ ആരുമില്ല താനും. അമ്മയുടെ കൂടെ ഒന്ന് ആശുപത്രിയില്‍ ചെല്ലാനോ, ചെന്നില്ലെങ്കിലും ആവശ്യത്തിനു കാശു കൊടുക്കാനോ മക്കള്‍ക്ക് താല്‍പ്പര്യമില്ല. ഭക്ഷ്ണം കഴിക്കേണ്ട സമയം കഴിഞ്ഞാലും അമ്മ ഭക്ഷണം കഴിചുവോ എന്ന് മകന്‍ പോലും അന്വേഷിക്കുകയുമില്ല. വളരെ വേദനയോടെ ആ അമ്മയതു പറയുമ്പോള്‍ പലപ്പോഴും മിഴികള്‍ നിറയാറുണ്ട്. വളരെയധികം ജോലികള്‍ ചെയ്ത് ഒരുപാട് കഷ്ടപ്പെറ്റാണ്, മക്കളെ എന്തിനും പോരുന്ന ഈ നിലയിലെത്തിച്ചത് എന്ന് അമ്മ പറയാതെ പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ട്...

ഇത് ഒരു അമ്മയുടേയോ അച്ഛന്‍റേയോ വേദനയല്ല, ഇതുപോലെ അനേകം അമ്മമാര്‍ പലയിടത്തുമുണ്ട്. പറക്കമുറ്റിയ മക്കള്‍ തന്നില്‍ നിന്ന് അകലുന്ന വേദന പല മാതാപിതാക്കളും വേദനയോടെ അമര്‍ത്തി വയ്ക്കുകയാണിപ്പോള്‍. ഇങ്ങന്യൊക്കെ അവരോടു പെരുമാറുന്ന നമ്മുടെ സമൂഹത്തില്‍ എന്താണു ഈ വൃദ്ധദിനം മുന്നോട്ടു വയ്ക്കുന്നത്.

ഉള്ളു പൊള്ളയായ കുറെ പരസ്യവാചകങ്ങളല്ലാതെ?

ഇവിടെ ആഘോഷങ്ങളും സ്പെഷ്യല്‍ "ഡേ"കളും വര്‍ദ്ധിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യം എന്നതിലുപരി കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടവരുടെ തീരുമാനമാണ്.

കാരണം അത് അവരുടെ ആഘോഷമാണ്. വാലെന്‍റൈന്‍സ് ഡേയില്‍ വിറ്റു പോകുന്ന ആശംസാ കാര്‍ഡുകളുടേയും സമ്മാനങ്ങളുടേയും കണക്കുകള്‍ നമ്മെ അമ്പരപ്പിക്കും. ഈ സ്ഥാപിത കച്ചവട താല്‍പ്പര്യങ്ങളുടെ മുഖം മൂടി അഴിച്ചു കാണിക്കാനുള്ള മറ്റൊരു ഉദാഹരണമാണ്, ഈ അടുത്തിടയായി നമ്മള്‍ ആഘോഷിച്ചു തുടങ്ങിയ അക്ഷയ തൃതീയ എന്ന ദിനം. വൈശാഖമാസത്തിലെ തൃതീയയാണ്, അക്ഷയ തൃതീയയായി നമ്മള്‍ കണകാക്കുന്നത്. അന്നേ ദിവസം ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സ്വര്‍ണക്കടക്കാരാണ്. അന്ന് ലഭിയ്ക്കുന്നതൊന്നും ക്ഷയിക്കില്ല എന്ന വിശ്വാസം ഉപഭോക്താക്കള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച് അവര്‍ സ്വന്തം അന്നത്തിനുള്ള വഴി തേടുന്നു.

നമ്മള്‍ വൃദ്ധരുടെ കാര്യമാണു പറഞ്ഞു വന്നത്...

ഈ അടുത്ത് പത്രങ്ങളില്‍ ഇടയ്ക്കിടക്ക് വാര്‍ത്തകള്‍ വരുന്നത് വായിച്ചാല്‍ എന്താണു ഇത്തരം ദിവസങ്ങള്‍ നമ്മള്‍ ആഘോഷിക്കുന്നതെന്ന് തോന്നിപ്പോകും. നോക്കാനാരുമില്ലാതെ അമ്മയെ കട്ടിലില്‍ കെട്ടിയിട്ടു, അച്ഛനെ പുറത്താക്കി എന്നൊക്കെ... പലയിടത്തും അയല്‍ക്കാര്‍ വരെ ഈ സങ്കടാവസ്ഥ മനസ്സിലാക്കുന്നത് പുഴു വരെ അരിയ്ക്കുന്ന സ്ഥിതിയിലെത്തിക്കഴിഞ്ഞാകും. പലയിടങ്ങളും നല്ല വിദ്യാഭ്യാസമുള്ളവരാണു മക്കള്‍, പക്ഷേ ഭക്ഷ്ണം പോലും നല്‍കാതെ അവര്‍ തനിച്ചാക്കപ്പെടുന്നു.

എന്താണു യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുന്നത്?

ഒരു കുട്ടിയെ പ്രസവിച്ചു വളര്‍ത്തിയെടുക്കുന്നത് ഒരിക്കലും നിസ്സാരമല്ല, ഒടുവില്‍ സ്വന്തമായി ജോലിയും ഭാര്യയും കുട്ടികളുമൊക്കെ ആകുമ്പോള്‍ സ്വന്തം അമ്മയെ സൌകര്യപൂര്‍വ്വം പല മക്കളും മറക്കുന്നു, വിദേശങ്ങളിലുള്ള മക്കള്‍ വീട്ടില്‍ മാതാപിതാക്കള്‍ക്ക് ആതുര ശുശ്രൂഷ സേവനങ്ങളൊരുക്കി വരവ്, വല്ലപ്പോഴുമാക്കുന്നു, ചിലര്‍ വൃദ്ധ സദനങ്ങളില്‍ കൊണ്ടു തള്ളുന്നു, പക്ഷേ ആശ്ചര്യമെന്നു പറയട്ടെ ഇവരെല്ലാം കാണും വാര്‍ദ്ധക്യ ദിനം ഗംഭീരമായി ആഘോഷിക്കാന്‍, എന്തിനാണു ഇത്തരമൊരു പ്രഹസനം എന്നത് നാം ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതല്ലേ..

വൃദ്ധ ദിനത്തിന്, ഒരു ദിവസം ഓഫീസില്‍ നിന്ന് ലീവെടുത്ത് സ്വന്തം അമ്മയ്ടൊത്ത് അല്ലെങ്കില്‍ അച്ചനോടൊപ്പം ഒരു ദിവസം ചിലവഴിക്കാനായാല്‍ അതല്ലേ അവര്‍ക്കു കൊടുക്കാനാകുന്ന ഏറ്റവും നല്ല സമ്മാനം. അതായിരിക്കില്ലേ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിനം.

സ്വന്തം കുട്ടികളെ ഡേ കെയറില്‍ അക്കി ജോലിയ്ക്കു പോകുന്നവരാണ്, ഇന്നത്തെ തലമുറ, പക്ഷേ അവരറിയുന്നുണ്ടൊ, ബഹളക്കാരായ കുട്ടികളെ സിറപ്പ് കൊടുത്ത് ഉറക്കി കിടത്തി മാതാപിതാക്കള്‍ തിരികെ വരാറാകുമ്പോഴേക്കും ഉണര്‍ത്തി ഫ്രെഷ് ആക്കി വിടുന്ന രീതിയാണെന്നത്(ഒരു വിദേശ സുഹൃത്ത് പറഞ്ഞത്), ഒന്നു പറയട്ടെ, ഇവിടെ എന്താണു നമുക്ക് നഷ്ടപ്പെടുന്നത്, വയസ്സാകുന്ന നമ്മുടെ മാതാപിതാക്കളുടെ വാത്സല്യം മാത്രമല്ല, നമ്മളുടെ കുഞ്ഞു കുട്ടികളുടെ ചൊടിയും ചൂരുമാണ്. ഒരുപക്ഷേ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ആ കുട്ടിയെ നോക്കാന്‍ ഉണ്ടെങ്കില്‍ ആ കുട്ടിയുടെ ജീവിതത്തിന്‍റെ താളം എങ്ങനെ കണ്ടു മാറിയേനേ... പക്ഷേ ആരും അത് ഓര്‍ക്കാറില്ല, അല്ലെങ്കില്‍ ആരും അത് ഓര്‍ക്കാന്‍ ശ്രമിക്കാറില്ല.

ദിനങ്ങളെല്ലാം ആഘോഷിക്കപ്പെടേണ്ടതു തന്നെ, പക്ഷേ ആഗോളവത്കരണത്തിന്‍റേയോ കച്ചവടഭീമന്‍മാരുടേയോ വര്‍ണപകിട്ടുകള്‍ക്കു മുന്നില്‍ സ്വയം ആളു കാണിക്കാനുള്ള സാമര്‍ത്ഥ്യമായി പോകരുത് അത്, മറിച്ച് നമ്മളെ കാത്ത് വഴിയോരത്തു നില്‍ക്കുന്ന ഒരമ്മയുടേയോ, തെറ്റു കാണുമ്പോള്‍ ശാസിച്ച് നേര്‍ വഴി നടത്തുന്ന അച്ഛന്‍റേയോ ഓര്‍മ്മകള്‍ക്കു മുന്നിലാകണം. അവര്‍ക്കായി ഒരു ദിനം കൊടുത്തു കൊണ്ടാകണം. ഇതൊക്കെയേ നമുക്ക് കാത്തു വയ്ക്കാനുള്ളൂ, നമ്മുടെ ഭാവി തലമുറയ്ക്ക് കാണിച്ചു കൊടുക്കാനും. കാരണം ഇന്നത്തെ പച്ച പ്ലാവില നാളെ എങ്കിലും പഴുക്കും.... 

2 അഭിപ്രായങ്ങൾ:

  1. നല്ല പോസ്റ്റ്
    നാം തീര്‍ത്തും ആധുനികതയിലേക് പോകുമ്പോള്‍ ഒന്നു മറക്കരുത് മാതാപിതക്കളെ , നാം ഉണ്ടകാന്‍ കാരണക്കാരായ ആളുകള്‍, അവരില്ലാതെ എങ്ങിനെ നാം, മറക്കതിരിക്കുക, ജീവിത പൂര്‍ണ്ണമാകണമെങ്കില്‍ നാം അവരെ സംരക്ഷിക്കുകതന്നെ വേണം

    മറുപടിഇല്ലാതാക്കൂ
  2. ഒരു പാട് സ്ഥലങ്ങളില്‍ ഇതേ വിഷയം വായിച്ചു മറന്നു പോകുന്നു നാം .... മക്കളുടെ പരിചരണം ലഭിക്കേണ്ട സമയത്തേക്ക് എന്റെ മാതാ പിതാക്കള്‍ പര ലോകം പൂകി .. അവരില്ലാതായപ്പോള്‍ ശരിക്കും ആ സാന്നിധ്യത്തിന് കൊതിക്കുന്നു .. നന്നായി ഈ ഓര്‍മപെടുത്തല്‍ ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ